Friday, May 10, 2024
keralaNews

ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയത് വ്യാപക പരിശോധനകള്‍

തിരുവനന്തപുരം: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയത് വ്യാപക പരിശോധനകള്‍. ഒരാഴ്ചക്കാലത്തിനിടെ, സംസ്ഥാനത്ത് 2,977 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 418 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി. 246 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.വൃത്തിഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് അടപ്പിച്ചത്. 108 പാക്കറ്റ് കേടായ പാല്‍, 12 കിലോ ഇറച്ചി, 20 കിലോ മത്സ്യം, 64 കിലോ കേടായ പഴങ്ങളും മറ്റ് ഭക്ഷ്യ വസ്തുക്കളും ഉള്‍പ്പെടെ പിടിച്ചെടുത്ത് നശിപ്പിച്ചു. പാലിന്റെ 120 സാമ്പിളുകള്‍, നെയ്യ്, പയര്‍, പരിപ്പ്, ശര്‍ക്കര, വെളിച്ചെണ്ണ, ചിപ്സ്, പലഹാരങ്ങള്‍ തുടങ്ങിയവയുടെ 1,119 സാമ്പിളുകള്‍ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ച് ലാബില്‍ അയച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

ഓണം സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ്, ഔഷധി എന്നിവയുടെ ഫ്ളോട്ടുകള്‍ക്ക് പുരസ്‌കാരം ലഭിച്ചതായി മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫ്ളോട്ടിന് രണ്ടാം സ്ഥാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഔഷധിയുടെ ഫ്ളോട്ടിന് ഒന്നാം സ്ഥാനവുമാണ് ലഭിച്ചത്.’നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരിലുള്ള ക്യാംപെയ്‌നെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫ്ളോട്ട് രൂപകല്‍പന ചെയ്തത്. കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ത്തമാനകാലത്ത് കണ്ടുവരുന്ന ജംഗ് ഫുഡിനോടുള്ള അമിതമായ താല്പര്യം കുറയ്ക്കുന്നതിനും അതേ സമയം ജൈവികമായ പഴങ്ങളും പച്ചക്കറികളുടേയും ഉപയോഗം കൂട്ടുകയും ചെയ്യുക എന്നുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം ആണ് ഫ്ളോട്ടിലൂടെ മുന്നോട്ടു വച്ചത്.’ആര്‍ദ്രം കാലഭേദമില്ലാത്ത സേവന മാതൃക’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഔഷധിയുടെ ഫ്ളോട്ട്. ഔഷധ ചികിത്സ രീതികളും ഔഷധ മരുന്ന് തയ്യാറാക്കലും ഉള്‍പ്പെടുത്തി. ഔഷധിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ‘ഔഷധി മാന്‍’ ഇന്‍സ്റ്റലേഷനും ഉണ്ടായിരുന്നതായി വീണ ജോര്‍ജ് പറഞ്ഞു.