Sunday, May 19, 2024
indiaNews

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ചെന്നൈ: തമിഴ്നാട്ടിലെ പല്ലാവരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ പ്രകാശ്(41) ഭാര്യ ഗായത്രി(39) മകള്‍ നിത്യശ്രീ(11) മകന്‍ ഹരികൃഷ്ണന്‍(9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രകാശ്-ഗായത്രി ദമ്പതിമാരുടെ വിവാഹവാര്‍ഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.ശനിയാഴ്ച രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടില്‍ രാത്രിയില്‍ ഓണ്‍ചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല. ഇതോടെ അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രകാശിന്റെ സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന. ഇലക്ട്രിക്ക് കട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് പ്രകാശ് ഓണ്‍ലൈന്‍ വഴിയാണ് കട്ടിങ് മെഷീന്‍ വാങ്ങിയതെന്നും സൂചനകളുണ്ട്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.