Monday, May 13, 2024
keralaNews

ഒന്നാം വയസില്‍ വിഴുങ്ങിയ സ്വര്‍ണമോതിരം ശ്വാസനാളത്തില്‍നിന്ന് എഴുപതാം വയസില്‍ പുറത്തെടുത്തു.

ഒന്നാം വയസില്‍ വിഴുങ്ങിയ സ്വര്‍ണമോതിരം ശ്വാസനാളത്തില്‍നിന്ന് എഴുപതാം വയസില്‍ പുറത്തെടുത്തു. പത്തനംതിട്ട വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലന്‍ എന്ന എഴുപതുകാരന്‍ വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ എം ആര്‍ ആ സ്‌കാനിങ് പരിശോധനയിലാണ് സ്വര്‍ണ മോതിരം മേലണ്ണാക്കില്‍ ഉറച്ചിരിക്കുന്നത് കണ്ടത്. മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജിബു കെ ജോണ്‍, ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോ. ഫ്രെനി എന്നിവര്‍ ചേര്‍ന്നാണ് മോതിരം പുറത്തെടുത്തത്.

ഏറെ കാലമായി തലവേദനയെ തുടര്‍ന്ന് ഡോ. ജിബുവിന്റെ ചികിത്സയിലായിരുന്നു രഘുഗോപാലന്‍. അടുത്തിടെ തലവേദന ശക്തമായതോടെ ആശുപത്രിയില്‍ അഡ്മിറ്റായി. സാധാരണഗതിയിലുള്ള പരിശോധനകളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് തലയുടെ എംആര്‍ഐ സ്‌കാനിങ് നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ഈ സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് ശ്വാസനാളത്തില്‍ ഒരു ലോഹ വസ്തു കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എപ്പോഴെങ്കിലും ലോഹവസ്തു വിഴുങ്ങിയിട്ടുണ്ടോയെന്ന് ഡോക്ടര്‍ ചോദിച്ചെങ്കിലും, ഒരു വയസുള്ളപ്പോള്‍ മോതിരം വിഴുങ്ങിയ കാര്യം ആദ്യം രഘുഗോപാലന് ഓര്‍മ്മ വന്നില്ല. പിന്നീടാണ് താന്‍ മോതിരം വിഴുങ്ങിയ കാര്യം മാതാപിതാക്കള്‍ പറയാറുണ്ടായിരുന്നുവെന്നത് ഓര്‍മ്മ വന്നത്. എന്നാല്‍ ഒരു വയസുള്ളപ്പോള്‍ വിഴുങ്ങിയ മോതിരം ശ്വാസനാളത്തില്‍ കുടുങ്ങിയിട്ടും ഒരു അത്യാഹിതവും സംഭവിക്കാതിരുന്നത് അത്ഭുതകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.മോതിരം വിഴുങ്ങിയതിനെക്കുറിച്ച് രഘുഗോപാലന്‍ പറയുന്നത് ഇങ്ങനെ, താന്‍ കുഞ്ഞായിരിക്കുമ്പേള്‍, വീട്ടിലെ ആഭരണങ്ങള്‍ ഇടയ്ക്കിടെ അമ്മ കഴുകുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ അഭരണം കഴുകുമ്പോള്‍, തനിക്ക് ലഭിച്ച മോതിരം കൈയില്‍ എടുക്കുകയും അബദ്ധത്തില്‍ വായിലേക്കു വീഴുകയുമായിരുന്നു. ഇതു കണ്ട മാതാപിതാക്കള്‍, ചോറ് ഉരുളയാക്കി കഴിപ്പിച്ചു. വെള്ളവും കുടിക്കാന്‍ നല്‍കി. മറ്റ് അസ്വാഭാവികതയൊന്നും കാണിക്കാത്തതു കൊണ്ടുതന്നെ ആശുപത്രിയില്‍ പോയതുമില്ല.ഒരു അന്യവസ്തു ശ്വാസനാളത്തില്‍ കുടുങ്ങിയാല്‍ അതിന്റെ അസ്വസ്ഥത സ്വാഭാവികമായും ഉണ്ടാകേണ്ടതാണെന്ന് ഡോ. ഫ്രെനി പറയുന്നു. മൂക്കില്‍നിന്ന് വെള്ളമെടുക്കുകയും പഴുപ്പുണ്ടാകുകയോ ദുര്‍ഗന്ധം വമിക്കുകയോ ചെയ്യും. എന്നാല്‍ ഇവിടെ അതൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. എന്‍ഡോസ്‌കോപ്പിയിലൂടെയാണ് മേലണ്ണാക്കിന്റെ വലതുഭാഗത്തായി ഇരുന്ന മോതിരം മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പുറത്തെടുത്തത്. ആദ്യം മൂക്കിലൂടെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അത് ബുദ്ധിമുട്ടായതിനാലാണ് വായിലൂടെ പുറത്തെടുത്തത്.ഒന്നാം വയസില്‍ മോതിരം വിഴുങ്ങിയതിന് പിന്നാലെ, അണ്ണാക്കില്‍ കൈ കടത്തി പരിശോധിക്കുന്നതിനിടെ അത് മേലണ്ണാക്കിലേക്ക് കയറിപ്പോയതാകാമെന്നാണ് ഡോക്ടര്‍ പറയുന്നത്. ആ ഭാഗത്ത് അത് ഉറച്ചുപോകുകയും, കുട്ടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് അതിനുമുകളില്‍ മാംസം വന്നു പൊതിയുകയുമായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അനുമാനിക്കുന്നത്.