Saturday, April 27, 2024
BusinesseducationindiaNews

ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്ത് ഫൈവ് ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്ത് ഫൈവ് ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈവ് സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക.  ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷനാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്. ഒക്ടോബര്‍ 12 മുതല്‍ ഫൈവ് ജി രാജ്യത്ത് ലഭ്യമാക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ നഗരങ്ങളിലും പിന്നീട് ഗ്രാമമേഖലകളിലുമാണ് ഫൈവ് ജി സേവനം ലഭ്യമാക്കുക. ഈയടുത്താണ് ഫൈജ് സ്‌പെക്ട്രം ലേലം പൂര്‍ത്തിയായത്. ജിയോ, എയര്‍ടെല്‍ എന്നിവരാണ് കൂടുതല്‍ സ്‌പെക്ട്രം സ്വന്തമാക്കിയത്. ഫൈവ് ജി നടപ്പായാല്‍ രാജ്യത്തെ മൊബൈല്‍-ഇന്റര്‍നെറ്റ് രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമിടുക. ഫോര്‍ ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്റര്‍നെറ്റ് വേഗത. ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക. ഫൈവ് ജി സേവനം ലഭിക്കാനായി നിലവിലെ ഫോര്‍ ജി സിം കാര്‍ഡ് മാറ്റേണ്ടെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിനെ ചെറു ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നല്‍കുന്ന സൗകര്യം. സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് പ്രത്യേക മേഖലകളില്‍ വേഗതയും നെറ്റ്വര്‍ക്ക് ഉപയോഗവും നിയന്ത്രിക്കാനും അത് വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നല്‍കാനുമാകും.