Saturday, May 18, 2024
keralaNewsObituary

എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശ്ശൂര്‍: സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തിരൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം.മകള്‍ ചന്ദ്രികയ്‌ക്കൊപ്പമാണ് അവസാനകാലത്ത് കഴിഞ്ഞത്. ബ്രാഹ്‌മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു. 75 ാം വയസില്‍ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. 1928 ല്‍ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂര്‍ മനയിലാണ് ജനനം. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധന്‍ ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്. സംസ്‌കാരം നാളെ നടക്കും.നമ്പൂതിരി സ്ത്രീകളുടെ ദുരിത ജീവിതങ്ങള്‍ പുറത്തെത്തിച്ചതായിരുന്നു ദേവകി നിലയങ്ങോടിന്റെ ജനനം. പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും 12ാമത്തെ പുത്രിയായിട്ടായിരുന്നു ജനനം. ദേവകിയുടെ ജനന സമയത്ത് അച്ഛന് പ്രായം 68 വയസായിരുന്നു. മണ്ണിലെഴുതിയാണ് ദേവകി അക്ഷരങ്ങള്‍ പഠിച്ചത്. പുസ്തകങ്ങള്‍ വായിക്കാനും എഴുതാനും കഴിയാതിരുന്ന കാലത്ത് നിന്ന് മനസില്‍ ഓര്‍ത്തുവെച്ച അക്ഷരങ്ങളായിരുന്നു 75ാം വയസിലെ ദേവകി അന്തര്‍ജനത്തിന്റെ പുസ്തകത്തില്‍ സ്ത്രീ ജീവിതങ്ങളുടെ ദുരിതം വിവരിച്ചത്. പതിനാറാം വയസില്‍ വിവാഹിതയായി. പിന്നീട് വായനയിലേക്ക് ചേക്കേറി. യോഗക്ഷേമ സഭയില്‍ സജീവ സാന്നിധ്യമായിരുന്നു. 1948 ല്‍ നമ്പൂതിരി കൂട്ടായ്മയില്‍ പിറന്ന തൊഴിലിടത്തിലേക്ക് എന്ന നാടകത്തില്‍ മുഖ്യപങ്ക് വഹിച്ചു. അന്തര്‍ജന സമാജം രൂപീകരിച്ച് കേരളത്തിലങ്ങോളമിങ്ങോളം നമ്പൂതിരി കുടുംബങ്ങളില്‍ പ്രചാരണത്തിനായി പുറപ്പെട്ടിരുന്നു. കാലപ്പകര്‍ച്ചകള്‍, യാത്ര കാട്ടിലും നാട്ടിലും തുടങ്ങി വേറെയും കൃതികള്‍ രചിച്ചിട്ടുണ്ട്.