എരുമേലി പഞ്ചായത്തിൽ അവിശ്വാസം 18 ന് .
എരുമേലി:എരുമേലിയില്‍ എല്‍ ഡി എഫിനെതിരെ കോണ്‍ഗ്രസ്
കൊണ്ടുവരുന്ന അവിശ്വാസം സംബന്ധിച്ചുള്ള വോട്ടെടുപ്പ് 18 ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് കാഞ്ഞിരപ്പള്ളി ബി ഡി ഒ ഫൈസല്‍ പറഞ്ഞു.പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഇത് സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ബി ഡി ഒക്ക് 12 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാദുവായതിനെ തുടര്‍ന്നാണ് ഭൂരിപക്ഷം ലഭിച്ചിട്ടും കോണ്‍ഗ്രസിന് ഭരണം ലഭിക്കാതെ പോയത്.
23 അംഗങ്ങളില്‍ 12 പേര്‍ കോണ്‍ഗ്രസിനും , 11 പേര്‍ എല്‍ഡിഎഫിനുമാണുള്ളത്.
എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് ആരാണെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തീരുമാനിയിട്ടില്ല. കോണ്‍ഗ്രസിലെ അംഗത്തെ തന്നെ പ്രസിഡന്റാക്കാനാണ് തീരുമാനമെന്നും രണ്ടു പേര്‍ക്ക് രണ്ട് വര്‍ഷം വീതം അവസരമൊരുക്കാനാണ് നീക്കമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. എന്നാല്‍ അവിശ്വാസത്തിലൂടെ ഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിവാക്കാനുള്ള നീക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. റ്റോമി കല്ലാനി , കെ പി സി സി സെക്രട്ടറി അഡ്വ. പി എ സലിം , മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ് , റോയ് കപ്പിലുമാക്കല്‍ , എ ആര്‍ രാജപ്പന്‍ നായര്‍ , നേതാക്കളായ പ്രകാശ് പുളിക്കന്‍ , നാസര്‍ പനച്ചി, പ്രകാശ് പുളിക്കന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത് . അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് എല്‍ ഡി എഫ്.