എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് വക കാവിലെ മരം വെട്ടിയതിനെതിരെ ദേവസ്വം ബോര്‍ഡ് പരാതി
വീടിന് അപകടമാണെന്ന് ചൂണ്ടിക്കാട്ടി
ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനിടെ എരുമേലിയിൽ ദേവസ്വം ബോർഡ് വക കാവിലെ മരം വെട്ടി മാറ്റിയതായി പരാതി
എരുമേലി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യം മുഴുവനും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമ്പോൾ എരുമേലിയിൽ വർഷങ്ങൾ പഴക്കമുള്ള കാവിലെ വൻമരം വെട്ടി മാറ്റിയതായി പരാതി.
എരുമേലി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒഴക്കനാട് പാത്തിക്കക്കാവിലാണ് സംഭവം. തിരുവിതാംകൂർ ദേവസ്വം ബോർഡ് വക വർഷങ്ങൾ പഴക്കമുള്ള ഈ കാവിനോട് ചേർന്നുള്ള ഒരു വീടിന് മരം ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച മരം വെട്ടിമാറ്റിയത് .
പ്രകൃതിയെ സംരക്ഷിക്കാൻ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും – മരങ്ങൾ സംരക്ഷിച്ചുമുള്ള പ്രത്യേക പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തുമ്പോഴാണ് കാവിലെ വൻ മരം വെട്ടിയതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ വീടിന് ഭീഷണിയായ മരം വെട്ടി മാറ്റുകയാണ് ചെയ്തതെന്നും ഗ്രാമപഞ്ചായത്തംഗം സുനിമോൾ പറഞ്ഞു.
മരം ഒടിഞ്ഞ് വീഴുമെന്ന ഭീഷണിയിൽ വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു. വീടിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ സ്ഥലം ഉടമ സ്വന്തം ചിലവിലും – ഉത്തരവാദിത്വത്തിലും വെട്ടിമാറ്റണമെന്ന് പഞ്ചായത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാവിലെ മരം വെട്ടിമാറ്റിയത് .
ഇതിനായി സ്വന്തം പറമ്പിലെ മരം മുറിക്കാൻ പഞ്ചായത്തിന്റെ അനുമതിയും ലഭിച്ചതായും, പണം അടച്ച് വൈദ്യുതി ലൈൻ അഴിച്ചുമാറ്റിയാണ് മരം മുറിച്ചതെന്നും ഇവർ പറഞ്ഞു. എന്നാൽ ദേവസ്വം ബോർഡ് വക കാവിൽ അതിക്രമിച്ചുകയറി സ്വകാര്യവ്യക്തി മരം മുറിച്ചുവെന്ന് കാട്ടി ദേവസ്വം ബോർഡ് എരുമേലി പോലീസിൽ പരാതി നൽകി.
പഴയ ബ്ലോക്ക് നമ്പർ 23 ൽ 361/1 / 1 ഉം,പുതിയ ബ്ലോക്ക് നമ്പർ 23 ൽ 152/1ഉം തണ്ടപ്പേര് 5 ആയി 40 സെൻറ് സ്ഥലമാണ് ദേവസ്വംബോർഡിന് ഇവിടെയുള്ളതെന്നും പറയുന്നു. പരിസ്ഥിതി ദിനത്തിൽ തന്നെ കാവിലെ മരം മുറിച്ചതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുകയാണ്. എന്നാൽ വർഷങ്ങൾ പഴക്കമുള്ള
പാത്തിക്കക്കാവിലെ മരം പരിസ്ഥിതിദിനം ആഘോഷിക്കുന്നതിനിടെ
വെട്ടിയതിനെതിരെ പരിസ്ഥിതിസ്നേഹികളോ – പൊതു പ്രവർത്തകരോ – രാഷ്ട്രീയ പാർട്ടികളോ രംഗത്തെത്താത്തതും പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ് .