Wednesday, May 15, 2024
keralaNewspolitics

ഉറപ്പായും പാലായില്‍ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍.

ഉറപ്പായും പാലായില്‍ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍.മുന്നണിമാറ്റം ഉള്‍പ്പെടെയുള്ള തീരുമാനം കേന്ദ്ര നേതൃത്വം പറയുന്നതനുസരിച്ച് അന്തിമ തീരുമാനം നാളെയെന്ന് മാണി സി. കാപ്പന്‍. കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും കാപ്പന്‍ പറഞ്ഞു. അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്.

എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിനോട് നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിവരിച്ചതായും അദ്ദേഹം അനുഭാവപൂര്‍ണമായ നിലപാടാണ് കൈക്കൊണ്ടതെന്നും കാപ്പന്‍ അവകാശപ്പെട്ടു.

കേരളത്തിന്റെ ചുമതലയുളള പ്രഫുല്‍ പട്ടേല്‍ നിലവില്‍ ദോഹയിലാണ്. നാളെ പട്ടേല്‍ തിരികെയെത്തിയ ശേഷം ശരദ്പവാറും അദ്ദേഹവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിനുവേണ്ടി ശരദ് പവാര്‍ ഇന്ന് ഡല്‍ഹിയില്‍ തങ്ങുകയാണ്. അതിനുശേഷം എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി പീതംബരനുമായും മാണി.സി.കാപ്പനുമായും പ്രഫുല്‍ പട്ടേല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.
സംസ്ഥാനത്തെ പാര്‍ട്ടിയിലുളള അഭിപ്രായവ്യത്യാസം കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചതായി ടിപി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. പാലാ സീറ്റ് ഇല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരമെന്നും എന്നാല്‍ ഇടതുമുന്നണിയില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നു മാണി.സി കാപ്പന്‍ പറഞ്ഞു. വേണമെങ്കില്‍ കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അഭിപ്രായത്തോട് കൈപ്പത്തി ചിഹ്നത്തില്‍ ഇപ്പോള്‍ മത്സരിക്കില്ലെന്ന് കാപ്പന്‍ പ്രതികരിച്ചു.