Saturday, May 18, 2024
keralaNews

ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.

കണ്ണൂര്‍ :നെടുംപുറം ചാലില്‍ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഷഫീക്കിന്റെയും നദീറയുടെയും മകള്‍ നുമ തസ്ലിന്‍ ആണ് മരിച്ചത്. രാവിലെ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കണിച്ചാര്‍ പഞ്ചായത്തിലെ നെടുംപുറം ചാലില്‍ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെപിഎച്ച് നഴ്‌സാണു മാതാവ് നദീറ.

എന്‍ഡിആര്‍എഫ് സംഘങ്ങളും നാട്ടുകാരും ചേര്‍ന്നുനടത്തിയ തിരച്ചിലിലാണു രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളം കുത്തിയൊലിച്ചുവരുന്ന ശബ്ദംകേട്ടു കുഞ്ഞുമായി വീടിനു പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയെന്നു നാട്ടുകാര്‍ പറഞ്ഞു. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്‌നിരക്ഷാസേന രക്ഷിച്ചു. നെടുംപുറംചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി.

കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്കേരി, പൂളക്കുണ്ട്, കേളകത്തെ വെള്ളൂന്നി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. വെള്ളറയില്‍ മണ്ണാലി ചന്ദ്രനെ (55) കാണാതായി. ഇദ്ദേഹത്തിന്റെ വീട് പൂര്‍ണമായി തകര്‍ന്നു. ചന്ദ്രന്റെ മകന്‍ റിവിനെ കാണാതായെങ്കിലും രാത്രി വൈകി കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാവൂര്‍ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവന്റെ ഒരു കെട്ടിടം പൂര്‍ണമായും വെള്ളത്തിനടിയിലായി.