Tuesday, April 30, 2024
indiakeralaNews

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍.

ദില്ലി: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍. വിജയ് ചൗക്കില്‍ പാര്‍ട്ടി എംപിമാര്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്. ജനങ്ങള്‍ തീരാ ദുരിതത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനയില്‍ സംയുക്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്നും. രാജ്യ വ്യാപക പ്രതിഷേധം ഇതിനുള്ള ആദ്യ പടിയാണെന്നും കെ സി വേണുഗോപാല്‍ ദില്ലിയില്‍ പറഞ്ഞു.

ഇന്ധന വില വര്‍ധയില്‍ ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കോണ്‍?ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു വിജയ് ചൗക്കില്‍. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും. സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍?ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മുതല്‍ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക.

ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ ധര്‍ണയും വരും ദിവസങ്ങളില്‍ നടക്കും. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും കൂടിയിരുന്നു. ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ ഡീസില്‍ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 100 രൂപ 14 പൈസയാണ്. പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് ഏഴു രൂപയോളം കൂടി. ഡീസല്‍ലിന് 6 രൂപ 74 പൈസയാണ് കൂട്ടിയത്.പതിനൊന്ന് ദിവസത്തിനിടെ പത്ത് തവണയാണ് ഇത് വരെ ഇന്ധന വില കൂട്ടിയത്. രാജ്യത്ത് കര്‍പ്പൂരം മുതല്‍ കംപ്യൂട്ടര്‍ വരെ സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിക്കാന്‍ ഇന്ധന വിലക്കയറ്റം കാരണമാകും.

രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയെയും നിരക്കുകളെയും ഇത് ബാധിക്കുകയും ചെയ്യും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്.