Sunday, May 19, 2024
keralaNewspolitics

ആ പ്രയോഗം ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: യാക്കോബായ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങള്‍ വാഗ്ദാനം നല്‍കി കയ്യടി വാങ്ങാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയത്.

തര്‍ക്ക വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. മുഖ്യമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എക്കാലവും സമാധാനപരമായ നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് ചൂണ്ടിക്കാട്ടി. ‘ആട്ടിന്‍ തോലിട്ട ചെന്നായ ‘ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുത്തന്‍കുരിശില്‍ യാക്കോബായ സഭ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധത്തിന് കാരണമായത് .