Tuesday, May 14, 2024
keralaNews

ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തില്‍

ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തില്‍ 1700 രൂപ. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് 400 രൂപ. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ നിരക്ക് തമിഴ്‌നാട്ടില്‍ 1200 രൂപ; വീട്ടിലെത്തി സാംപിള്‍ ശേഖരിക്കുമ്പോള്‍ 1500 ,1750 രൂപയും. ഡല്‍ഹിയിലും കര്‍ണാടകയിലും 800 രൂപയാണു നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോള്‍ 1200 രൂപ.
കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടന്‍ ലഭ്യമാകാത്തതിനാല്‍ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും. വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഈ രീതിയില്‍ പലതവണ പരിശോധന വേണ്ടിവരുന്നതു വന്‍ സാമ്പത്തിക ബാധ്യതയാകുന്നുമുണ്ട്.കേസുകള്‍ മുന്‍പില്ലാത്തവിധം ഉയര്‍ന്നുനില്‍ക്കുമ്പോഴും നിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടലുണ്ടായിട്ടില്ല. 1500 രൂപയായിരുന്ന നിരക്ക്, ലാബുകളുടെയും ആശുപത്രികളുടെയും ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതി 1700 രൂപയാക്കിയതാണു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അടിയന്തര സാഹചര്യം പരിഗണിച്ചു മിക്ക സംസ്ഥാനങ്ങളും നിരക്കു പല തവണ താഴ്ത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍ 6 തവണ ഇടപെട്ട് നിരക്ക് 500 രൂപയാക്കി.