Saturday, April 27, 2024
indiaNews

ആഘോഷ ലഹരിയിലാണ് അയോദ്ധ്യ ;1.25 ലക്ഷം ലഡുവാണ് പ്രസാദം

ആഘോഷ ലഹരിയിലാണ് അയോദ്ധ്യ. നഗരത്തിലെങ്ങും ശ്രീരാമ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സരയൂ ഘട്ടിലും, വീടുകളിലും ദീപങ്ങള്‍ തെളിയിച്ചിരുന്നു.അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ഇന്നു നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 175 പേര്‍ക്ക് മാത്രമേ ക്ഷണമുള്ളുവെങ്കിലും 1.25 ലക്ഷം ലഡുവാണ് പ്രസാദമായി നല്‍കുന്നത്.സമീപത്തെ വീടുകളിലൊക്കെ മഞ്ഞയും കാവിയും പെയിന്റടിച്ചു.

പ്രധാമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഒമ്പതരയോടെ ഡല്‍ഹിയില്‍ നിന്ന് അയോദ്ധ്യയിലേക്ക് യാത്ര തിരിക്കും. പത്തരയോടെ ലക്‌നൗവിലെത്തും. അവിടെനിന്നും ഹെലികോപ്റ്ററില്‍ പതിനൊന്ന് മണിയോടെ അയോദ്ധ്യയിലെത്തും. ഉച്ചയ്ക്ക് 12.30ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കംകുറിച്ച് ഭൂമിപൂജ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാമം ആലേഖനം ചെയ്ത വെള്ളി കൊണ്ടുള്ള ശില സ്ഥാപിക്കുന്നതോടെ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമാവും.ശിലാപൂജയ്ക്കു ശേഷം മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും. തുടര്‍ന്ന് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. ട്രെസ്റ്റ് അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ക്ഷണിക്കപ്പെട്ടയാളുകള്‍ക്ക് മാത്രമേ ചടങ്ങിലേക്ക് പ്രവേശനം നല്‍കുകയുള്ളു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയില്‍ നാല് പേര്‍ മാത്രമേ ഉണ്ടാകുകയുള്ളു. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ദാസ് എന്നിവരാണവര്‍.അതേസമയം, രാമക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമാകുന്നതോടെ ബി.ജെ.പിയുടെ കാലങ്ങളായുള്ള രാഷ്ട്രീയ അജന്‍ഡയാണ് യാഥാര്‍ത്ഥ്യമാകുന്നത്. അടുത്തവര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് തങ്ങള്‍ക്ക് ഗുണമാകുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

Leave a Reply