Tuesday, May 14, 2024
keralaNews

ആംബുലന്‍സ് ഇരുമ്പ് തൂണിലിടിച്ച് തിരുവല്ലയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്

തിരുവല്ലയില്‍ ആംബുലന്‍സ് ഇരുമ്പ് തൂണിലിടിച്ചുണ്ടായ അപകടത്തില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെ മഞ്ഞാടിയില്‍ ആയിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്നും ഗര്‍ഭിണിയുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. എട്ടു മാസം ഗര്‍ഭിണിയായ സീതത്തോട് ചരിവു കാലായില്‍ റസീന സെയ്ദ് (27) മായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് എത്തിയ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.

റസീനയുടെ പിതൃ സഹോദരി പത്തനംതിട്ട പള്ളിപ്പടിഞ്ഞാറേതില്‍ നബീസ മുസ്തഫ ( 52 ), നബീസയുടെ മകള്‍ സാലിക (23), റസീനയുടെ ഭര്‍തൃ മാതാവ് പാറയ്ക്കല്‍ സാഹിദ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റസീനയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

പരിക്കേറ്റ റസീന ഐസിയുവിലാണ്. സാഹിദയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആംബുലന്‍സ് ഡ്രൈവരെ നിസാര പരിക്കുകളോടെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ്് കേസെടുത്തു. നബീസയെയും സാലികയെയും വാര്‍ഡിലേക്ക് മാറ്റി. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് ഇരുമ്പ് പോസ്റ്റില്‍ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ ആംബുലന്‍സില്‍ നിന്നും ഗര്‍ഭിണി അടക്കമുള്ളവര്‍ റോഡിലേക്ക് തെറിച്ചു വീണു. പെരുനാട് സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറെ നിസാര പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല പോലീസ് കേസെടുത്തു. തലയ്ക്ക് സാരമായി പരിക്കേറ്റ സാഹിദയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.