Friday, May 17, 2024
keralaNews

അര്‍ജുനെ കുരുക്കി ഭാര്യയുടെ മൊഴി

കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ക്രിമിനല്‍ ബന്ധങ്ങളെ പറ്റി സുഹൃത്തുക്കളും അടുത്ത ബന്ധുവും മുന്നറിയിപ്പു നല്‍കിയതായി ഭാര്യ അമല കസ്റ്റംസിനോടു വെളിപ്പെടുത്തി. അര്‍ജുന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. അര്‍ജുനു സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നു ഭാര്യ സ്ഥിരീകരിച്ചതായും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ക്രിമിനല്‍ ബന്ധമുള്ള അര്‍ജുനു ജാമ്യം ലഭിച്ചാല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ഗുണ്ടാസംഘവുമായി അര്‍ജുന് അടുത്ത ബന്ധമുണ്ട്. അര്‍ജുന്‍, ഭാര്യ എന്നിവരുടെ മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കും. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധിപറയും.

കുറ്റകൃത്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന നിലപാടിലാണു കള്ളക്കടത്തു ക്വട്ടേഷന്‍ അന്വേഷിക്കുന്ന കേരള പൊലീസ്. അര്‍ജുന്‍ ആയങ്കിയെ കാക്കനാട് ജില്ലാ ജയിലിനുള്ളില്‍ ചോദ്യംചെയ്യാനുള്ള ശ്രമത്തിലാണു പൊലീസ്. ഇതിനു സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.

ആകാശ് തില്ലങ്കേരിയെ ചോദ്യംചെയ്തു

കുറ്റകൃത്യങ്ങളില്‍ അര്‍ജുന്റെ പങ്കാളിയും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. അര്‍ജുന്റെ മുഴുവന്‍ കുറ്റകൃത്യങ്ങളും ആകാശിനറിയാമെന്ന സാക്ഷിമൊഴിയെ തുടര്‍ന്നാണ് ആകാശിനെ ചോദ്യംചെയ്യുന്നത്. നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിക്ക് ആകാശ് പ്രിവന്റീവ് കമ്മിഷണറേറ്റിലെത്തി.