Saturday, May 18, 2024
keralaNewsObituary

അനുവിന്റെ കൊലപാതകം: പ്രതിക്കെതിരെ 55 കേസുകള്‍

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ സ്ഥിരം കുറ്റവാളിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാന്‍ പിടിയിലായി. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 55 കേസുകള്‍ നിലവിലുണ്ട്. പ്രതി മുജീബ് റഹ്‌മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പും ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചു.

തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറുകയായിരുന്നു.മോഷ്ടിച്ച ബൈക്കില്‍ എത്തിയ മുജീബ് റഹ്‌മാന്‍ വഴിയില്‍ വെച്ച് അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ നിന്നും കണ്ടെത്തി. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കില്‍ നിന്നും കണ്ടെത്തി. ഇക്കഴിഞ്ഞ 11ന് മട്ടന്നൂരില്‍ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. മുജീബിനെ തെളിവെടുപ്പിനായി കൊല നടന്ന സ്ഥലത്തെത്തിച്ചപ്പോള്‍ നാട്ടുകാരില്‍ നിന്നും രോഷ പ്രകടനമുണ്ടായി.

തെളിവെടുപ്പിനിടെ പ്രതിയുടെ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതി ഉപയോഗിച്ച ബൈക്കില്‍ നിന്ന് വലിയ ബാഗും കയ്യുറകളും ലഭിച്ചു. കയ്യുറ ധരിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ് സൂചന. കൃത്യം നടത്തുമ്പോള്‍ പ്രതി ഹെല്‍മറ്റ് ധരിച്ചിരുന്നതായും വിവരമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ തേടുകയാണ് പൊലീസ്. സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാനായി ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് വിശ്വസിക്കാനാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് അതിസാഹസികമായി പ്രതിയെ പൊലീസ് കീഴടക്കിയത്.

ഇന്നലെ രാത്രി പേരാമ്പ്ര പൊലീസ് കൊണ്ടോട്ടിയിലെ പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. ജനല്‍ ഗ്ലാസ് പൊട്ടിച്ചെടുത്ത പ്രതിയുടെ ആക്രമണത്തില്‍ പേരാമ്പ്ര സ്റ്റേഷനിലെ എസ് ഐ സുനിലിന്റെ കൈക്ക് പരിക്കേറ്റു. പരിക്കേറ്റങ്കിലും പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്റെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്.