Thursday, May 16, 2024
HealthkeralaNews

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

അട്ടപ്പാടി : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറിയനിലൂടെ പുറത്തെടുത്ത നവജാത ശിശുവാണ്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഈ വര്‍ഷത്തെ അട്ടപ്പാടിയിലെ ആദ്യ നവജാത ശിശു മരണമാണ്. ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളില്‍ നാല് കുഞ്ഞുങ്ങള്‍ വരെ മരിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ട് .ഇതേ തുടര്‍ന്ന് നവജാത ശിശു മരണം വലിയ വിവാദമായി. പ്രതിപക്ഷ നേതാക്കളും ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ അട്ടപ്പാടി സന്ദര്‍ശിച്ചു.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ സൗകര്യങ്ങളില്ലായ്മ കാരണമാണ് മരണങ്ങള്‍ കൂടുന്നതെന്നും ആരോപണം ഉയര്‍ന്നു. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പോഷകാഹാരം കിട്ടുന്നില്ലെന്ന് വ്യക്തമായി. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെപ്പോലും ചികില്‍സക്കാനുള്ള സൗകര്യം കോട്ടത്തര ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ വ്യക്തമാക്കി. ആരോഗ്യനില മോശമാകുന്നവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കെത്തിക്കാന്‍ വേണ്ടത്ര സൗകര്യങ്ങളുള്ള ആംബുലന്‍സുകളും പോലും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. നവജാത ശിശുമരണവും ആശുപത്രിയിലെ സൗകര്യങ്ങളില്ലായ്മയും വാര്‍ത്തകളില്‍ നിറഞ്ഞതോടെ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുകയും അട്ടപ്പാടിക്കായി കര്‍മ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു