Tuesday, April 30, 2024
keralaNewspolitics

പരാജയ ഭീതി കാരണം ചിലയാളുകൾ അക്രമണങ്ങളും, വർഗീയതയും ഇളക്കി വിടുന്നു – അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ ചിലയാളുകൾ അവസാന ഘട്ടത്തിൽ വലിയ രീതിയിലുള്ള അക്രമണങ്ങളും, വർഗീയതയും ഇളക്കി വിടുകയാണെന്ന് പൂഞ്ഞാർ നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മണ്ഡലത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശക്തമായ ശ്രമങ്ങളാണ് ചിലർ നടത്തുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ, അവസാന ആയുധമെന്ന നിലയിൽ തന്നെ വർഗീയ വാദിയായി ചിത്രീകരിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഏതാനും നാളുകൾ കൂടി കഴിയുമ്പോൾ തെരഞ്ഞെടുപ്പ് പൂർത്തി
യാകും. ആരെങ്കിലും ഒക്കെ ജയിക്കുകയോ, ആരെങ്കിലും ഒക്കെ തോൽക്കുകയോ ചെയ്യും. എന്നാൽ നാടിന്റെ സഹോദര്യവും, സമാധാനവും, സഹവർത്തിത്ത്വവും നശിപ്പിക്കുവാൻ ഇദ്ദേഹം നടത്തുന്ന കുൽത്സിത ശ്രമങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. ഇത്തരം നീക്കങ്ങൾക്ക് കാലം ഒരിക്കലും മാപ്പ് നൽകുകയില്ല.

തെരഞ്ഞെടുപ്പിൽ ജാതിയും, മതവുമല്ല മറിച്ച് രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ജനങ്ങൾക്കാവശ്യം വികസനമാണ്. എന്നാൽ ഇത്രയും നാളും ഈ മണ്ഡലത്തിൽ എംഎൽഎ ആയിരുന്നിട്ടും, ജനങ്ങൾക്ക് ഉപകാരപ്രദമായ യാതൊരുവിധ വികസന പദ്ധതികളും നടപ്പിലാക്കാത്തയാളാണ് ഇപ്പോൾ ഇത്തരം അടവുകളും കൊണ്ട് കളത്തിറങ്ങുന്നത്. തന്റെ കാര്യ സാധ്യത്തിന് വേണ്ടി മാത്രമുള്ള വർഗ സ്നേഹങ്ങൾ മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. ഇത് പൂഞ്ഞാറിലെ ജനങ്ങൾ തിരിച്ചറിയണം.മഹത്തായ മതേതര പാരമ്പര്യമാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ മുഖമുദ്ര. ഈ പാരമ്പര്യം ഉൾക്കൊണ്ടു കൊണ്ടാണ് താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. എല്ലാ മത വിഭാഗങ്ങളെയും ഒരു പോലെ കണ്ട്, എല്ലാവർക്കും ഉപകാര പ്രദമായ വികസന പദ്ധതിക്കളാകും താൻ നടപ്പിലാക്കുകയെന്നും പാറത്തോട് പഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പ് പര്യടന പരിപാടിയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി.