ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ ദുരൂഹ മരണം; മൃതദേഹം കുടുംബം ഏറ്റുവാങ്ങും
ദില്ലി: ഉത്തരാഖണ്ഡിലെ റിസോര്‍ട്ട് റിസപ്ഷനിസ്റ്റിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധം തുടരുന്നതിനെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം സമ്മതിച്ചു. റിസപ്ഷനിസ്റ്റിന്റെ മൃതദേഹത്തിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ ഫലം കിട്ടിയാലേ മൃതദേഹം ഏറ്റുവാങ്ങൂവെന്നായിരുന്നു മുന്‍ നിലപാട്. ഇത് മയപ്പെടുത്തിയാണ് ഇപ്പോള്‍ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായത്. അതേസമയം മോര്‍ച്ചറിക്ക് മുന്നിലെ റോഡ് ഉപരോധിച്ച് നാട്ടുകാര്‍ ഇപ്പോഴും പ്രതിഷേധിക്കുയാണ്. ഉത്തരാഖണ്ഡ് കൊലപാതകത്തില്‍ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് ഇടിച്ചു നിരത്തിയത് തെളിവ് നശിപ്പിക്കാനെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യ അറസ്റ്റിലായതിന് പിന്നാലെയാണ് റിസോര്‍ട്ട് ഇടിച്ചുനിരത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തുന്ന് വരുത്തിത്തീര്‍ത്ത് തെളിവുകള്‍ നശിപ്പിക്കലായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചത്. അങ്കിതയുടേത് മുങ്ങിമരണമാണെന്നും, മരണത്തിന് മുന്‍പ് ശരീരത്തില്‍ മുറിവുകള്‍ ഏറ്റിട്ടുണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുടുംബത്തിന് ഇതില്‍ വിശ്വാസമില്ല. പെണ്‍കുട്ടിയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. റിസോര്‍ട്ടിലെത്തിയിരുന്ന സന്ദര്‍ശകരില്‍ പലരും തന്നോട് മോശമായി പെരുമാറിയിരുന്നെന്നുവെന്ന് അങ്കിത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്റെ കൈയില്‍ പണമില്ലായിരിക്കാം, എന്നാല്‍ പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അങ്കിത അയച്ച മെസേജുകള്‍ സുഹൃത്തുക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്താനാണ് തീരുമാനം. എന്നാല്‍ മകന്‍ കുറ്റക്കാരനല്ലെന്നാണ് പുള്‍കിത് ആര്യയുടെ അച്ഛനും മുന്‍മന്ത്രിയുമായ വിനോദ് ആര്യയുടെ വാദം.