Tuesday, May 14, 2024
EntertainmentindiaNews

നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല -മോശം പെരുമാറ്റത്തിലാണ് നടപടി

ചെന്നൈ : നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല -മോശമായ പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തില്‍ തമിഴിലെ മുന്‍ നിര താരങ്ങളായ സിമ്പു, വിശാല്‍, ധനുഷ്, അഥര്‍വ എന്നിവര്‍ക്ക് വിലക്ക്(റെഡ് കാര്‍ഡ്). തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത് .  നിര്‍മാതാവ് മൈക്കിള്‍ രായപ്പനുമായുള്ള തര്‍ക്കമാണ് സിമ്പുവിന് റെഡ് കാര്‍ഡ് കിട്ടാന്‍ ഇടയാക്കിയത്. ‘അന്‍ബാനവന്‍ അടങ്കാതവന്‍ അസരാധവന്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ തമ്മിലുള്ള തര്‍ക്കം. സിനിമയുടെ ഷൂട്ടിന് കൃത്യമായ സമയത്ത് എത്താത്തത് കാരണം നിരവധി സാമ്പത്തിക ക്ലേശം നിര്‍മാതാവിന് നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. 60 ദിവസം കമ്മിറ്റ് ചെയ്ത തന്റെ സിനിമയില്‍ 27 ദിവസം മാത്രമാണ് സിമ്പു പ്രവര്‍ത്തിച്ചതെന്നും പരാതിയില്‍ പറയപ്പെടുന്നു.സിനിമ കൗണ്‍സില്‍ പ്രസിഡന്റ് ആയിരിക്കെ അസോസിയേഷന്റെ പണത്തിന്റെ കണക്ക് സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് വിശാലിന എതിരായ പരാതി. നിര്‍മാതാവ് മതിയഴകന്‍ നല്‍കിയ പരാതിയില്‍ ആണ് നടന്‍ അഥര്‍വ വിലക്ക് നേരിടുന്നത്. 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഷൂട്ടിങ്ങിന് എത്താതിരുന്ന് നഷ്ടമുണ്ടാക്കി എന്നാണ് ധനുഷിനെതിരെ ഉള്ള പരാതി. ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രമാണ് ധനുഷിന്‍േതായി അണിയറയില്‍ ഒരുങ്ങുന്നത്. അരുണ്‍ മതേശ്വരനാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഈ കോമ്പോയില്‍ വേറൊരു ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പത്തുതല എന്ന ചിത്രമാണ് സിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. ചിമ്പുവും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഭേദപ്പെട്ട കളക്ഷനും സ്വന്തമാക്കിയിരുന്നു. ‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രമാണ് വിശാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15ന് തിയറ്ററില്‍ എത്തും.