കുറുവാമൂഴിയിലെ മഴക്കെടുതി; സ്‌കൂള്‍ അധികൃതര്‍ ഇറക്കിവിട്ടാല്‍ റോഡരികില്‍ അന്തിയുറങ്ങേണ്ടിവരും.
എരുമേലി: മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സ്‌കൂള്‍ അധികൃതര്‍ ഇറക്കിവിട്ടാല്‍ റോഡരികില്‍
ഷെഡ് കെട്ടി അന്തിയുറങ്ങേണ്ടിവരുമെന്ന് നാട്ടുകാര്‍.ഇത്തരത്തില്‍ റോഡരികില്‍ കിടക്കേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ താനും അവര്‍ക്കൊപ്പം കിടക്കേണ്ടിവരുമെന്ന് പഞ്ചായത്തംഗം സിന്ധു സോമന്‍ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ16,17 വാര്‍ഡുകളിലെ
18 കുടുംബങ്ങളാണ് പുനരധിവാസം എങ്ങനെയാണെന്നറിയാതെ കഴിഞ്ഞ പത്ത് ദിവസമായി.ജീവിതം വഴിമുട്ടി ക്യാമ്പുകളില്‍ കഴിയുന്നത്.16ാം വാര്‍ഡില്‍ നാല് വീടുകളും,17 ാം വാര്‍ഡില്‍ 13 വീടുകളും പൂര്‍ണ്ണമായും,ചില വീടുകള്‍ ഭാഗീകമായും,കടകളുമാണ് നശിച്ചത്.മണിമലയാറിന്റെ തീരത്തെ കുറുവാമൂഴി പുറംമ്പോക്കില്‍ വര്‍ഷങ്ങളായി താമസിച്ചു വരുന്നവരാണ് കഴിഞ്ഞ 16 ാം തിയതി ഉണ്ടായ മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായത്.നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള ഉരുപോട്ടലിലുണ്ടായ അതിശക്തമായ വെള്ളപ്പോക്കത്തെ തുടര്‍ന്നാണ് കുറുവാമൂഴിയിലും നാശം വിതച്ചത്.എല്ലാം മണിക്കൂറുകള്‍ കൊണ്ട് ഒഴികി.ഒന്നും എടുക്കാനുള്ള സമയം കിട്ടിയില്ലെന്നും-ജീവന്‍ തിരിച്ചു കിട്ടിയതു തന്നെ ഭാഗ്യമായെന്നും ഇവര്‍ പറഞ്ഞു. വിഴിക്കിത്തോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ പ്രായമായവരും – കുട്ടികളും അടക്കം കഴിയുന്ന ഇവര്‍ നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതോടെ കൂടുതല്‍ ദുരിതത്തിലാകുമെന്നും വാര്‍ഡംഗം പറഞ്ഞു.സ്‌കൂളിലെ മൂന്നോളം കെട്ടിടങ്ങള്‍,പാചകപ്പുര,ശൗചാലങ്ങള്‍, കുടിവെള്ളം അടക്കം ഉപയോഗിച്ചാണ് ഇവിടെ കഴിയുന്നത്.ഇക്കാര്യം പഞ്ചായത്ത്,വില്ലേജ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വാര്‍ഡംഗം പറഞ്ഞു.എന്നാല്‍ സ്‌കൂള്‍ തുറക്കുന്നകാര്യം അധികൃതര്‍ ഓര്‍മ്മിപ്പിച്ചു കഴിഞ്ഞുവെന്നും ഇവിടെ നിന്നും ഇറങ്ങേണ്ടി വന്നാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലാത്തതു കൊണ്ട് റോഡരികില്‍ കൂടില്‍ കെട്ടി കിടക്കേണ്ടിവരുമെന്ന് ആശങ്കയിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.
16ാം വാര്‍ഡിലുള്ള നാല് കുടുംബങ്ങള്‍ക്കും പട്ടയമുള്ള സ്വന്തം സ്ഥലമുണ്ടെങ്കിലും ഇനി മഴക്കെടുതിയെ ഭയന്ന് വീട് വയ്ക്കാന്‍ ഭയമാണെന്നും ഇവര്‍ പറഞ്ഞു.കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ എവിടെ സ്ഥലവും-വീടും ലഭിച്ചാല്‍ പോകാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു.പോലീസിന്റെ സംരക്ഷണയില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷണമടക്കമുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും പണിക്ക് പോകാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ സര്‍വ്വതും നഷ്ടപ്പെട്ട് സ്‌കൂളില്‍ കഴിയുന്ന തങ്ങളെ ഉന്നതാധികാരികള്‍ സന്ദര്‍ശിക്കാത്തതില്‍ വിഷമമുണ്ടെന്നും ഇവര്‍ പറഞ്ഞു.തങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് ഇവര്‍.