Sunday, May 19, 2024
keralaNews

ഇരുചക്ര വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മ റീത്തുമായെത്തി റോഡില്‍ കുത്തിയിരുന്നു റെഡിമെയ്ഡ് ടാറുമായെത്തി പൊതുമരാമത്ത് കുഴിയച്ചു.

റോഡിലെ കുഴിയില്‍ ചാടി ഇരുചക്ര വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മ റീത്തുമായെത്തി റോഡില്‍ കുത്തിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ റെഡിമെയ്ഡ് ടാറുമായെത്തി പൊതുമരാമത്ത് കരാറുകാരന്‍ കുഴിയച്ചു.ഇന്നലെ രാവിലെ ആലുവ കാരോത്തുകുഴി കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഷേണായീസിന്റെ ഉടമ ശാസ്ത റോഡില്‍ സുശീലയാണ് (50) വേറിട്ട സമരമാര്‍ഗം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി മടങ്ങുമ്പോള്‍ ആലുവ അദ്വൈതാശ്രമം റോഡിലെ കുഴിയില്‍ ചാടി സുശീല സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞു. തെറിച്ചു വീണെങ്കിലും വാഹന തിരക്കില്ലാതിരുന്നതിനാല്‍ അപായമൊന്നും സംഭവിച്ചില്ല.

തുടര്‍ന്ന് നഗരസഭ പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് പ്രതിഷേധമറിയിക്കാന്‍ കുഴിയില്‍ റീത്ത് സമര്‍പ്പിച്ചത്. ശേഷം വാഹനത്തിന്റെ മുന്നിലും പിന്നിലും റീത്ത് കെട്ടി നഗരത്തിലൂടെ സഞ്ചരിച്ച് പ്രതിഷേധമറിയിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അധികൃതരെത്തി കുഴി അടച്ചത്. അടുത്തിടെ റോഡിലെ കുഴികളെ കുറിച്ച് പൊതുജനത്തിന് നിര്‍ദ്ദേശം നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് ആപ്പ് ഇറക്കിയിരുന്നു.