Friday, May 17, 2024
keralaNews

മുണ്ടക്കയത്ത് പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

കോട്ടയം മുണ്ടക്കയത്തു പിതാവില്‍ നിന്ന് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി.16 വയസ്സുകാരിയായ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.പെണ്‍കുട്ടി ഭിന്നശേഷിക്കാരി ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. 50 ശതമാനത്തോളം ശാരീരിക ക്ഷമത കുട്ടിക്കില്ല എന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റ്.ഈ അവസ്ഥയിലുള്ള പെണ്‍കുട്ടിയെയാണ് സ്വന്തം പിതാവ് തന്നെ പീഡിപ്പിച്ചത്. ഒരു വര്‍ഷം മുന്‍പു നടന്ന പീഡനത്തിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുണ്ടക്കയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ഷൈന്‍ കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമ നിയമപ്രകാരമാണ് കേസെടുക്കുന്നത് എന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ ആകില്ല. പ്രതിയുടെ പേരും മറ്റു വിശദാംശങ്ങളും അടക്കം നല്‍കാത്തത് ഇരയെ തിരിച്ചറിയും എന്ന കാരണത്താല്‍ ആണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് മാതാവ് നല്‍കിയിരിക്കുന്ന വിവരം. കുട്ടിയെ കൗണ്‍സിലിങ്ങിന് ഹാജരാക്കി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം. കുട്ടിയുടെ മാനസികാരോഗ്യത്തിന് കൗണ്‍സിലിംഗ് ആവശ്യമായതിനാല്‍ ആണ് ഇത് നടത്തുന്നത്. പ്രതിയെ കോടതിയില്‍ ഇന്നലെ രാത്രി തന്നെ ഹാജരാക്കി.കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കവും മുണ്ടക്കയം പോലീസ് നടത്തിവരുന്നുണ്ട്. ഇതോടെ കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞു. സംഭവമറിഞ്ഞ ഞെട്ടലില്‍ മാതാവ് നേരിട്ട് മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കൂലിപ്പണിക്കാരനാണ് പിതാവ്. ഇയാള്‍ മറ്റാരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. നേരത്തെ വീട്ടില്‍ മാതാവിനെ അടക്കം പല തരത്തില്‍ ഇയാള്‍ മര്‍ദ്ദിച്ചതായി ഉള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യത്തിനും പലതരത്തിലുള്ള ലഹരിക്കും ഇയാള്‍ അടിമയായിരുന്നു എന്നും പൊലീസ് പറയുന്നു.കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്ത് നിരവധി ക്രിമിനല്‍ കേസുകളും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. നേരത്തെ മാനസിക വിഭ്രാന്തിയുള്ള അമ്മ മകളെ കഴുത്തു ഞെരിച്ച് കൊന്നശേഷം കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മദ്യപാന കേസുകളും കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലം ആയി മുണ്ടക്കയം മാറിക്കഴിഞ്ഞു. അതിനിടെയാണ് ഞെട്ടിക്കുന്ന പീഡന വാര്‍ത്ത പുറത്ത് വരുന്നത്.