Thursday, May 9, 2024
keralaNewsUncategorized

കൊച്ചിയിലെ കൂട്ട ബലാത്സംഗം പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മദ്യം നല്‍കി അബോധാവസ്ഥയിലാക്കി 19കാരിയായ മോഡലിനെ കൊച്ചിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലീസ്.
കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയ്ക്ക് ഒപ്പമാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. സംഭവ ദിവസം വാഹനത്തില്‍ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വാഹനത്തില്‍ ഹോട്ടലിന് പുറത്ത് പാര്‍ക്കിംഗ്
സ്ഥലത്ത് വെച്ചും പൊതുനിരത്തില്‍ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും ഡിംപളാണ് ഒത്താശ ചെയ്തതെന്നും പൊലീസ് പറയുന്നു.
ഇതിനിടെ ഡിംപളിന് വേണ്ടി കോടതിയില്‍ രണ്ട് പേര്‍ ഹാജരായത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ആളൂരും, അഡ്വ അഫ്‌സലുമാണ് കോടതിയില്‍ ഹാജരായത്. കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അഡ്വ അഫ്‌സലിനോട് അഡ്വ ആളൂര്‍ ആവശ്യപ്പെട്ടു. ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓര്‍മ്മിപ്പിച്ചു. താന്‍ കേസ് ഏല്‍പ്പിച്ചത് അഡ്വ അഫ്‌സലിനെയാണെന്ന് പ്രതിയായ ഡിംപള്‍ വ്യക്തമാക്കി.കേസില്‍ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ വാദിച്ചു. എട്ട് സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് പരിഗണിച്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഇവരുടെ ഫോണുകളടക്കം വരും ദിവസങ്ങളില്‍ പരിശോധിക്കും. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി ഇരയുടെ സുഹൃത്ത് ഡോളി എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ മുന്‍പ് സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് തേടുന്നുണ്ട്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഡിംപള്‍ വിളിച്ചിട്ടാണ് ഹോട്ടലില്‍ പോയതെന്നും ഹോട്ടലില്‍ വച്ച് തനിക്ക് മയക്കുമരുന്ന് നല്‍കിയോയെന്ന് സംശയിക്കുന്നെന്നും യുവതി പറഞ്ഞിരുന്നു. അവശ നിലയിലായ യുവതിയെ പ്രതികളുടെ വാഹനത്തില്‍ കയറ്റിയത് ഡിംപളാണ്.