Tuesday, May 14, 2024
keralaNewsObituary

വിസ്മയയുടെ മരണം: ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തി ബന്ധുക്കളെ കാണും

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് വിശദാംശങ്ങള്‍ തേടും. തുടര്‍ന്ന് പോരുവഴിയില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ കിരണിന്റെ വീടും സന്ദര്‍ശിക്കും. വിസ്മയയുടെ മരണത്തില്‍ കിരണിന്റെ ബന്ധുക്കള്‍ക്കും പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഇവരെ കേസില്‍ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമാകും. അതോടൊപ്പം ശൂരനാട് പോലീസിന്റെ അന്വേഷണ നടപടികളും ഐജി ഇതോടൊപ്പം വിലയിരുത്തും. പോലീസിന് വിസ്മയയുടെ മാതാപിതാക്കള്‍ നല്‍കിയ മൊഴിയും ഐജി പരിശോധിക്കും. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും.                                                                കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പോലീസ് അന്വേഷണം.മരിക്കുന്നതിന് മുമ്പ്് വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും സഹോദരന്‍ വിജിത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. വാട്സാപ് ചാറ്റുകളും മര്‍ദ്ദനമേറ്റ ചിത്രങ്ങളും സഹിതം പൊലീസിനു കൈമാറിയെന്നു വിജിത് പറഞ്ഞു. അതേസമയം വിസ്മയയുടെ മരണം ആത്മഹത്യയാണോയെന്ന് എല്ലാവശവും പരിശോധിച്ചശേഷം മാത്രമേ അന്തിമ നിഗമനം കൈക്കൊള്ളൂവെന്നാണ് പോലീസിന്റെ തീരുമാനം. ഇതിനിടെ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.