Thursday, May 16, 2024
keralaNews

കേരളത്തില്‍ ലോക്ഡൗണില്‍ ഇളവ്…

കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയവും ജിംനേഷ്യവും തുറക്കും. ഒരേസമയം 20 പേര്‍ക്ക് പ്രവേശനം. എസി പ്രവര്‍ത്തിപ്പിക്കരുത്. വിനോദ സഞ്ചാര മേഖലകളില്‍ ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാം. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമാകും പ്രവേശനം.

ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ ഡിയില്‍ ആയിരിക്കും. ജൂലൈ 7 മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും. എ വിഭാഗത്തില്‍ 82, ബിയില്‍ 415, സിയില്‍ 362, ഡിയില്‍ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടിപിആര്‍ പ്രകാരം ഉള്‍പ്പെടുക.
എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കു ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് വിനോദസഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം.

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാല്‍ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കൂ. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കാസര്‍കോട്ടെ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക ഇടപെടലിന് നിര്‍ദേശിച്ചു. താല്‍ക്കാലിക ജീവനക്കാരെ ഈ ഘട്ടത്തില്‍ പിരിച്ചുവിടാന്‍ പാടില്ല എന്ന നിര്‍ദേശം എല്ലാവരും കര്‍ശനമായി പാലിക്കണം.പ്രവാസികള്‍ക്കുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളജുകള്‍ തുറന്നിട്ടുണ്ട്. അവിടങ്ങളിലെ ഭക്ഷണശാലകളടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് പരിശോധനാ സംവിധാനം ഉറപ്പാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.