Friday, May 17, 2024
keralaNewsObituary

ഹൈദരാബാദില്‍ ഹോട്ടല്‍ മാനേജരെ വെടിവച്ചുകൊന്നു: മലയാളി അറസ്റ്റില്‍

പാലക്കാട് ഹൈദരാബാദില്‍ ഹോട്ടല്‍ മാനേജരെ വെടിവച്ചുകൊന്ന കേസില്‍ മലയാളിയായ മുന്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശിയും ഹൈദരാബാദ് മിയാപുര്‍ സന്ദര്‍ശിനി എലൈറ്റ് ഹോട്ടലിലെ ജനറല്‍ മാനേജരുമായ ദേബേന്ദര്‍ ഗയന്‍ (35) ആണ് കൊല്ലപ്പെട്ടത്. പാലക്കാട് മങ്കര സ്വദേശി രതീഷ് നായര്‍ (42) ആണ് അറസ്റ്റിലായത്. ബുധനാഴ്ച അര്‍ധരാത്രിയാണു സംഭവം.                                                   ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ദേബേന്ദറിനെ ബൈക്കിലെത്തിയ രതീഷ് നാടന്‍ തോക്ക് ഉപയോഗിച്ചു 5 തവണ വെടിവയ്ക്കുകയായിരുന്നുവെന്നു മധാപുര്‍ ഡപ്യൂട്ടി കമ്മിഷണര്‍ ജി.സന്ദീപ് അറിയിച്ചു. രതീഷ് പിന്നീട് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. നെഞ്ചിലും വയറിലും പരുക്കേറ്റ ദേബേന്ദറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. രതീഷിനെ പൊലീസ് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്തു.                                    രതീഷ് നായര്‍ കഴിഞ്ഞ ഒരു വര്‍ഷമായി മിയാപുരിലെ സന്ദര്‍ശിനി എലൈറ്റ് ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ദേബേന്ദര്‍ പുറത്താക്കിയതായും ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു.