Thursday, May 16, 2024
keralaNews

നടിയെ ആക്രമിച്ച കേസ്; പൊലീസ് സമര്‍പ്പിച്ച ഹര്‍ജി ജനുവരി 4 ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4 ലേക്ക് മാറ്റി. ഇന്ന് സാക്ഷി വിസ്താരം നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ അടിസ്ഥാനത്തില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച പ്രതികള്‍ ചിത്രീകരിച്ച അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഒന്നാം പ്രതിയായ സുനില്‍ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്ര കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം തുടര്‍ അന്വേഷണത്തിന് നടപടികള്‍ തുടങ്ങിയത്. കേസില്‍ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തണമെന്നും അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിചാരണക്കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ് നടിയെ ആക്രമിച്ച കേസില്‍ അസാധാരണ പ്രതിസന്ധി ഉണ്ടായിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചിരുന്നത്.