Wednesday, May 15, 2024
indiaNewsObituary

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അഹമ്മദ് പട്ടേല്‍ വിട വാങ്ങിയത്. മകന്‍ ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്.ഗുജറാത്തില്‍ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേല്‍ പാര്‍ലമെന്റില്‍ എത്തിയത്. മൂന്ന് തവണ ലോക്‌സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്.

ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നിന്നും 1976-ലാണ് കൗണ്‍സിലറായി അഹമ്മദ് പട്ടേല്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ഗാന്ധി – നെഹ്‌റു കുടുംബവുമായുള്ള ബന്ധത്തിന്റെ പുറത്ത് പിന്‍ക്കാലത്ത് അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ഉയര്‍ന്നു വരികയായിരുന്നു. 1987-ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുന്‍പ് 1985-ല്‍ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാര്‍ലമെന്റെ സെക്രട്ടറിയായി നിയമിതനായിരുന്നു.2004ല്‍ യുപിഎ അധികാരത്തില്‍ എത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സര്‍ക്കാരിന്റേയും മുന്നണിയുടേയും നടത്തിപ്പില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഭാഗമായ ഒരു സര്‍ക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായില്ല എന്നത് ഒരു കൗതുകമായി ബാക്കി നില്‍ക്കുന്നു.

ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് പൊസീറ്റിവായെന്നും ഈ സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ അഹമ്മദ് പട്ടേലിനെ നവംബര്‍ 15-നാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടര്‍ന്ന് അഹമ്മദ് പട്ടേല്‍ ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.