Thursday, May 2, 2024
keralaNews

ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് മോഷണം; പ്രതി ബാബുക്കുട്ടന്‍ പിടിയില്‍

മുളംതുരുത്തിക്കടുത്ത് പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ പൊലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട ചിറ്റാറില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടികൂടിയത്. ഇയാള്‍ പ്രദേശത്ത് ഒളിവില്‍ താമസിക്കുന്നതായി ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ച് പൊലീസ് എത്തുമ്പോള്‍ ഇയാള്‍ സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്കു പോകുന്നതിനിടെ വഴിയില്‍ വച്ചാണ് പിടികൂടിയതെന്ന് ചിറ്റാര്‍ പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. എറണാകുളം റെയില്‍വേ പൊലീസ് സിഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണ റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ യാതൊരു സൂചനയുമില്ലാതെ ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് അറസ്റ്റ്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലേയ്ക്കു പോകാന്‍ ട്രെയിനില്‍ കയറിയ മുളംതുരുത്തി സ്വദേശിനിയായ യുവതി കവര്‍ച്ചയ്ക്ക് ഇരയായത്. സ്‌ക്രൂഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും ആഭരണങ്ങളും ഊരിവാങ്ങി. തുടര്‍ന്ന് കയ്യേറ്റം ചെയ്ത് വലിച്ച് കൊണ്ടുപോകുന്നതിനിടെ കതക് തുറന്ന് രക്ഷപെടാന്‍ ശ്രമിച്ച യുവതി അദ്ഭുതകരമായാണ് മരണത്തില്‍ നിന്നു രക്ഷപെട്ടത്. തലയ്ക്കു പരുക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.