Thursday, May 2, 2024
indiaNewspolitics

ബിഹാറില്‍ 125 സീറ്റുകള്‍ നേടി എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്.

 

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ വിജയിച്ച് എന്‍ ഡി എ വീണ്ടും അധികാരത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് പൂര്‍ത്തിയായത്. കോണ്‍ഗ്രസും ആര്‍ ജെഡിയും നേതൃത്വം നല്‍കിയ മഹാഗഡ് ബന്ധന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടിയത്.ആര്‍ ജെ ഡിയുമായി ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവി ബിജെപിക്ക് നഷ്ടമായത്. ബി ജെ പിക്ക് 74 സീറ്റുകളും ആര്‍ജെഡിക്ക് 75 സീറ്റുകളുമാണ് ലഭിച്ചത്. 70 മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങി. 9. 49 ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ആര്‍ജെ ഡിക്ക് 23.1 ശതമാനം വാേട്ടുകള്‍ ലഭിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് 43 സീറ്റുകള്‍ ലഭിച്ചു.

243 അംഗ നിയമസഭയില്‍ 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്‍ ഡി എ മുന്നണിയില്‍ മത്സരിച്ച വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും നാല് സീറ്റുകള്‍ വീതം നേടി.മഹാഗഡ് ബന്ധന്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകള്‍ വീതം നേടി. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സിപിഐ എം എല്‍ 12 സീറ്റുകളില്‍ വിജയിച്ചു. ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ബി എസ് പി ക്കും ഒരു മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. അസാദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലീമീന്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചു.മഹാഗഡ് ബന്ധന്‍ സഖ്യത്തിനായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിജയസാധ്യത. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇത് ശരിവക്കുന്ന തരത്തിലായിരുന്നു ഫലങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ പിന്നീട് ലീഡ് നില മാറി മറിയുകയും ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങുകയുമായിരുന്നു. അവസാന ഘട്ടത്തില്‍ വാേട്ടെണ്ണലില്‍ കൃത്രിമം നടന്നതായി ആരോപിച്ച് കോണ്‍ഗ്രസും ആര്‍ജെഡി യും രംഗത്തെത്തിയിരുന്നു.