Saturday, April 27, 2024
indiakeralaNews

ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

തൃശ്ശൂര്‍: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും മൂന്ന് ദിവസത്തിന് ശേഷമെന്ന് വിവരം കിട്ടിയതായി സഹോദരന്‍ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുന്‍പ് അറിയിക്കും എന്നാണ് വിവരം ലഭിച്ചത്. വിമാന മാര്‍ഗം കൊച്ചിയില്‍ എത്തിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം തൃശ്ശൂരില്‍ എത്തിക്കും എന്നാണ് ധാരണ. കുടുംബത്തിലെ ആരുടെയും ഡിഎന്‍എ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു.പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടില്‍ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടര്‍ന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. രോഗിയായ അച്ഛന്‍ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടില്‍ ഉള്ളത്.