Wednesday, May 15, 2024
indiaNews

സ്ത്രീ ചെയ്യുന്ന വീട്ടുജോലിക്കും പുരുഷന്‍ ചെയ്യുന്ന ഓഫീസ് ജോലിക്കും ഒരേ മൂല്യം’; സുപ്രീംകോടതി.

സ്ത്രീ ചെയ്യുന്ന വീട്ടുജോലിക്ക് പുരുഷന്‍ ചെയ്യുന്ന ഓഫീസ് ജോലിയേക്കാള്‍ ഒട്ടും മൂല്യം കുറവല്ലെന്ന് സുപ്രിം കോടതി. വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ മക്കള്‍ക്കുളള നഷ്ടപരിഹാരം സംബന്ധിച്ച ഒരു കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ല അല്ലെങ്കില്‍ കുടുംബത്തിന്റെ സാമ്ബത്തികമൂല്യം ഉയര്‍ത്തുന്നില്ല എന്ന ധാരണ കുഴപ്പംപിടിച്ചതാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

വീട്ടമ്മമാരുടെ കഠിനാധ്വാനത്തിനും ചെയ്യുന്ന ജോലിക്കും സാമ്ബത്തിക മൂല്യം നിശ്ചയിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും എന്നാല്‍ അതുകൊണ്ട് ആ ജോലിയുടെ പ്രാധാന്യം ഒട്ടുംകുറയുന്നില്ലെന്ന് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകള്‍ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. വീട്ടമ്മമാര്‍ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികള്‍ അവരുടെ വരുമാനം നിശ്ചയിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് വീട്ടുജോലി ചെയ്യുന്നത്. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ ആകെ 5.79 ദശലക്ഷം മാത്രമാണ്. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്. പുരുഷന്മാര്‍ ഒരു ദിവസം ചെലഴിക്കുന്നത് 97 മിനിട്ടാണ്.വീടുകളിലെ ആളുകളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി 134 മിനിറ്റാണ് ഒരു ദിവസം സ്ത്രീ ചെലവഴിക്കുന്നത്. പുരുഷന്മാര്‍ ഇക്കാര്യത്തില്‍ 76 മിനിട്ട് ചെലവഴിക്കുന്നുണ്ട്. ഒരു സ്ത്രീ ഒരു ദിവസം വീട്ടുജോലിക്കായി 16.9 ശതമാനം സമയവും ശുശ്രൂഷയ്ക്കായി 2.6 ശതമാനം സമയവും ചെലവഴിക്കുമ്‌ബോള്‍ പുരുഷന്മാര്‍ യഥാക്രമം 1.7, 0.8 ശതമാനവുമാണ് ദിവസേന ചെലഴിക്കുന്നതെന്നും കോടതി പറഞ്ഞു.