Friday, May 17, 2024
keralaNews

സൈജു ഉപദ്രവിച്ച സ്ത്രീകള്‍ പരാതി നല്‍കിയാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണെന്ന് എച്ച് നാഗരാജു

കൊച്ചി: എറണാകുളം വൈറ്റിലയില്‍ വച്ച് വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും മിസ് കേരള റണ്ണറപ്പുമായ അന്‍സി കബീറും അഞ്ജന ഷാജനും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. പാര്‍ട്ടികള്‍ക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകള്‍ പരാതി നല്‍കിയാല്‍ ഉടനടി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നു. സൈജു മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. സൈജു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളാണ്. സൈജുവിന് പല ഡിജെ പാര്‍ട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചു.