Friday, May 17, 2024
indiaNews

സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയില്‍ മാത്രo

സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയില്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ . മധ്യപ്രദേശിലെ പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫിനോയിലിന് പകരം സര്‍ക്കാര്‍ ഓഫീസുകള്‍ ഗോമൂത്രത്തില്‍ നിന്ന് നിര്‍മിക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശര്‍മ ഇറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവയുടെ സംരക്ഷണത്തിന്റെയും ഭാഗമായാണ് ഈ തീരുമാനം.

ഗോമൂത്ര – ഫിനോയില്‍ ഉപയോഗിക്കണമെന്ന തീരുമാനം നവംബറില്‍ ചേര്‍ന്ന ‘പശു മന്ത്രിസഭ’ എടുത്തിരുന്നു. . ഗോമൂത്ര ബോട്ട്‌ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേല്‍ പറഞ്ഞു.
”പാലുല്‍പ്പാദനം നിര്‍ത്തിയ പശുക്കളെ ആരും തെരുവില്‍ ഉപേക്ഷിക്കില്ല. ഇത് മധ്യപ്രദേശിലെ പശുക്കളുടെ അവസ്ഥക്ക് മാറ്റം കൊണ്ടുവരും”- മന്ത്രി പറഞ്ഞു. അതേസമയം, ഫിനോയില്‍ നിര്‍മിക്കുന്ന സ്വകാര്യ കമ്ബനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി .

”യാതൊരു അടിസ്ഥാന സംവിധാനവും നിര്‍മിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. കന്നുകാലികളെയും കന്നുകാലികളില്‍ നിന്ന് ലഭിക്കുന്ന ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ ആദ്യം സംസ്ഥാനത്ത് കുറച്ച് ഫാക്ടറികള്‍ തുറക്കുകയാണ് വേണ്ടിയിരുന്നത്. ഇനി ആവശ്യമായ ഫിനോയില്‍ നിര്‍മിക്കാനുള്ള ജോലി ഉത്തരാഖണ്ഡിലെ സ്വകാര്യ കമ്ബനിക്ക് ലഭിക്കും”- കോണ്‍ഗ്രസ് എംഎല്‍എ കുനാല്‍ ചൗധരി പറഞ്ഞു.