Saturday, April 27, 2024
keralaNews

സര്‍വകലാശാലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടന്ന നിയമനങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും :ഗവര്‍ണര്‍

കേരളത്തിലെ സര്‍വകലാശാലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടന്ന നിയമനങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ പെരുമാറുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗത്തെപ്പോലെയാണെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണിത്.കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പുറമെ കേരളത്തിലെ എല്ലാ സര്‍വകശാലകളിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ പ്രധാനമായും നടന്ന നിയമങ്ങളില്‍ എത്ര ബന്ധു നിയമനങ്ങള്‍, അവ ഏതൊക്കെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. കണ്ണൂര്‍ വൈസ് ചാന്‍സ്ലര്‍പെരുമാറുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ കേഡര്‍ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച രീതിയിലല്ല പ്രവര്‍ത്തനം. പ്രിയ വര്‍ഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിലെഎഡ്യുക്കേഷന്‍ സിസ്റ്റം മികച്ചതാണെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ മികച്ച വിദ്യാര്‍ഥികളൊക്കെ കേരളത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നതെന്നും പറഞ്ഞു. ഇതിന് കാരണം കേരളത്തിലെ സര്‍വകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണെന്നും ഇതൊരിക്കലും താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.