Thursday, May 16, 2024
keralaNewspolitics

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ തുടങ്ങി: കെ എസ് ആര്‍ റ്റി സി ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കെ എസ് ആര്‍ റ്റി സി ബസുകള്‍ക്ക് നേരെ വിവിധ ഭാഗങ്ങളില്‍ കല്ലേറ്. ചില സ്ഥലങ്ങളില്‍ സര്‍വീസുകള്‍ റദ്ദാക്കി.നിരവധി യാത്രക്കാരാണ് സ്റ്റാന്‍ന്റുകളില്‍ എത്തുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാത്ത് നില്‍ക്കാനാണ് അധികൃതര്‍ പറഞ്ഞതെന്നും യാത്രക്കാര്‍ പറഞ്ഞു വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.എന്നാല്‍ ഹര്‍ത്താല്‍ തുടങ്ങി കെ എസ് ആര്‍ റ്റി സി ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ വിവിധ ഭാഗങ്ങളില്‍ കല്ലേറ് ഉണ്ടാകുകയായിരുന്നു.                                 കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ തടഞ്ഞു. കാട്ടാക്കട ബസ്റ്റാന്‍ഡ് മുന്നിലും ബസ് സ്റ്റേഷനിലും എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി ബസുകള്‍ തടഞ്ഞിരിക്കുകയാണ്. കൂടുതല്‍ പൊലീസെത്തി ഇവരെ മാറ്റാനുള്ള ശ്രമം തുടങ്ങി.
രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും കഴിഞ്ഞ ദിവസം നടന്ന എന്‍ ഐ എ റെയ്ഡില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ ഹര്‍ത്താല്‍ . എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്.                                        11 സംസ്ഥാനങ്ങളില്‍ നിന്നായി 93 കേന്ദ്രങ്ങളില്‍ നിന്നും 150 ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.                         സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.എന്‍ഐഎ റെയ്ഡില്‍ രണ്ടു കേസുകളിലായി 19 പേര്‍ കേരളത്തില്‍ മാത്രം അറസ്റ്റിലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 11 പേരും, കര്‍ണാടകയില്‍ ഏഴ് പേരും, ആന്ധ്രയില്‍ നാല് പേരും, രാജസ്ഥാനില്‍ രണ്ട് പേരും അറസ്റ്റിലായി.                                      കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ്. കേരളത്തില്‍ അറസ്റ്റിലായ ചിലരെ ദില്ലിയില്‍ എത്തിച്ചു.സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകര്‍ ഐ എസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്‌തെന്നാണ് എന്‍ ഐ എ വ്യക്തമാക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിനായി ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തില്‍ പങ്കാളികളായെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചു.