ശബരിമല വനാതിർത്തിയിൽ കാട്ടാന കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
റാന്നി : റാന്നി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട ശബരിമല വനാതിർത്തി മേഖലയായ
കുറുമ്പൻമൂഴിയിൽ പ്രസവിച്ച ഏകദേശം എട്ട് മണിക്കൂറോളം മാത്രം പ്രായമുള്ള കാട്ടാനകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കൊണ്ടാട്ടുകുന്നേൽ സാജുവിന്റെ
റബ്ബർ തോട്ടത്തിൽ ടാപ്പിംഗിനായി എത്തിയ ഇളംപ്ലാക്കാട്ട് കുഞ്ഞേട്ടനാണ് മരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന കാട്ടാനക്കുട്ടിയെ കണ്ടെത്തിയത്. സംഭവമറിഞ്ഞ് റാന്നിയിൽ നിന്നും ഫോറസ്റ്റുകാരെത്തി വിശദമായി പരിശോധന നടത്തിയെങ്കിലും
ആനക്കുട്ടി അവശ നിലയിൽ ആയിരുന്നുവെന്നും അധികൃതർ പറഞ്ഞു .റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ദിലീഫിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. ശ്യാം ചന്ദ്രൻ , വെച്ചുച്ചിറ സർക്കാർ വെറ്റിനറി സർജൻ , കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കമലാസനൻ ,
സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സംഘമെത്തി പ്രാഥമിക ചികിൽസ നൽകി. തുടർന്ന് വിദഗ്ദ ചികിത്സക്കായി വെച്ചുച്ചിറ വെറ്റിനറി ആശുപത്രിയിലേക്ക് കാട്ടാന കുട്ടിയെ മാറ്റി.
വനാതിർത്തിയിലെ കുന്നിന് മുകളിൽ കാട്ടാന പ്രസവിച്ചയുടനെ , 300 മീറ്ററോളം താഴേക്ക് ഉരുണ്ട് വന്ന കുട്ടിയാനയെ രക്ഷിക്കാനാവാതെ വന്നതു കാരണം ആനക്കുട്ടിയെ ഉപേക്ഷിച്ച് തള്ളയാന പോകാൻ കാരണമായെതെന്നും അധികൃതർ പറഞ്ഞു. വെച്ചുച്ചിറ ആശുപത്രി 10 ദിവസത്തോളം നിരീക്ഷിച്ചതിന് ശേഷം മറ്റ് നടപടി സ്വീകരിക്കുമെന്നും റാന്നി റേഞ്ച് ഓഫീസർ പറഞ്ഞു.