Thursday, May 16, 2024
keralaNews

വൈഗയുടെ പിതാവ് സനുമോഹന്‍ മുകാംബികയിലുള്ളതായി അന്വേഷണ സംഘം.

മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹന്‍ മുകാംബികയിലുള്ളതായി അന്വേഷണ സംഘം. അവിടെ ഹോട്ടലില്‍ റൂമെടുത്ത് സനു രണ്ട് ദിവസം താമസിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജില്‍ കഴിഞ്ഞിരുന്ന സനുമോഹന്‍ ജീവനക്കാര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു.ഇതുസംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സനുമോഹനെ പിടികൂടാന്‍ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി. പതിമൂന്ന് വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ചിട്ട് 26 ദിവസങ്ങള്‍ പിന്നിടുകയാണ്. മരണത്തിലെ ദുരൂഹതകള്‍ നീക്കാനോ ഒളിവില്‍ പോയ പിതാവ് സനുമോഹനെ കണ്ടെത്താനോ പോലീസിനായിരുന്നില്ല.കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയില്‍ നിന്ന് കൊച്ചി സിറ്റി പോലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത്. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിലായിരുന്നു സനുമോഹന്‍ ഉണ്ടായിരുന്നത്. ലോഡ്ജിലെ ജീവനക്കാര്‍ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബില്‍ തുക പോലും നല്‍കാതെ അയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കര്‍ണാടക പോലീസിനെ ജീവനക്കാര്‍ വിവരമറിയിക്കുകയായിരുന്നു.

സിസിടിവി പരിശോധിച്ചതില്‍ നിന്ന് അവിടെ താമസിച്ചിരുന്നത് സനുമോഹനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ മൂകാംബികയില്‍ അന്വേഷണ സംഘം വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. സനുമോഹന്‍ മൂകാംബികയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. സനുമോഹനെ കണ്ടെത്താന്‍ നാല് ഭാഷകളില്‍ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.സനുമോഹനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. വൈഗയുടെ മൃതദേഹം കിട്ടിയ ദിവസം പിതാവ് സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നതിന്റെ തെളിവുകള്‍ നേരത്തെ പോലീസിന് കിട്ടിയിരുന്നു. തുടര്‍ന്ന് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്ബത്തൂരിലും ചെന്നെയിലും പത്ത് ദിവസത്തോളം ക്യാമ്പ്‌ ചെയ്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.