Thursday, May 2, 2024
keralaNews

വീട്ടിലെത്തി കാവ്യയെ ചോദ്യം ചെയ്യാനാകില്ല; ക്രൈംബ്രാഞ്ച്

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച്. മറ്റ് സ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ മറുപടി നല്‍കി. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നും കാവ്യ മറുപടി നല്‍കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം.

എന്നാല്‍ അസൗകര്യമുണ്ടെന്നും ബുധനാഴ്ച വീട്ടില്‍ വന്നാല്‍ മൊഴിയെടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മൊഴി നല്‍കാന്‍ താന്‍ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടില്‍വെച്ച് വേണമെന്നുമാണ് കാവ്യയുടെ ആവശ്യം.

പുറത്തുവന്ന ശബ്ദരേഖകള്‍ അനുസരിച്ചും മുഖ്യപ്രതി പള്‍സര്‍ സുനിലിന്റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇതിനിടെ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിട്ടുണ്ട്.

പുറത്തുവന്ന ശബ്ദരേഖകളിലുളളത് ദിലീപിന്റെ ശബ്ദ തന്നെയാണെന്ന് മഞ്ജു വാരിയര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ ശബ്ദമല്ലെന്നും ആരോ അനുകരിച്ചതെന്നുമായിരുന്നു ചോദ്യം ചെയ്യലില്‍ ദിലീപ് ആവര്‍ത്തിച്ചിരുന്നത്. ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദവും മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്.

ദിലീപുള്‍പ്പെട്ട വധ ഗൂഡാലോചനാക്കേസില്‍ അഭിഭാഷകരായ ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നാളെ നോട്ടീസ് നല്‍കും. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടപെട്ടെന്നാണ് ആരോപണം.