Wednesday, May 15, 2024
Newsworld

റഷ്യന്‍ ആക്രമണത്തില്‍ 198 പേര്‍ കൊല്ലപ്പെട്ടു.

കീവ് :റഷ്യന്‍ ആക്രമണത്തില്‍ 198 പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ ആരോഗ്യമന്ത്രി വിക്ടര്‍ ല്യാഷ്‌കോ. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടും. വ്യാഴാഴ്ച തുടങ്ങിയ റഷ്യന്‍ അധിനിവേശത്തില്‍ 33 കുട്ടികള്‍ ഉള്‍പ്പെടെ 1,115 പേര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം അറിയിച്ചു. യുക്രെയ്ന്‍ തലസ്ഥാന നഗരമായ കീവിലെ തെരുവുകളില്‍ റഷ്യന്‍ സേന പോരാട്ടം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.
ഇന്നലെ അര്‍ധരാത്രിയില്‍ ഉണ്ടായ ഷെല്ലാക്രമണത്തിലും മറ്റും രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. റഷ്യന്‍ അധിനിവേശം ആരംഭിച്ച് വ്യാഴാഴ്ച മുതല്‍ 1,20,000 യുക്രെയ്ന്‍ സ്വദേശികള്‍ പലായനം ചെയ്‌തെന്ന് യുഎന്‍ അറിയിച്ചു. കൂടുതല്‍ പേര്‍ അഭയം പ്രാപിച്ചത് പോളണ്ടിലും മോള്‍ഡോവയിലുമാണ്. യുക്രെയിന് എതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് റഷ്യയ്‌ക്കെതിരെയുള്ള ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍നിന്ന് പോളണ്ട് പിന്മാറി.