Thursday, May 16, 2024
keralaNewspolitics

രാമക്ഷേത്രം: സാദിഖലി തങ്ങളെ പിന്തുണച്ച് വിഡി സതീശന്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രവും – നിര്‍മ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങളുടെ പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തീ പിടിക്കുമ്പോള്‍ അത് കെടുത്താനാണ് തങ്ങള്‍ ശ്രമിച്ചതെന്നും തീവ്രവാദ സ്വഭാവമുള്ള സംഘങ്ങള്‍ വര്‍ഗീയ ചേരി തിരിവിന് ശ്രമിക്കുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ഇങ്ങനെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. സാഹിത്യ അക്കദമിയെ സിപിഎം രാഷ്ട്രീയ വത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പാര്‍ട്ടി ഓഫീസ് പോലെയാണ് ഇന്നത് പ്രവര്‍ത്തിക്കുന്നത്. കെ സച്ചിദാനന്ദനെ വെറുതെ ആലങ്കാരികമായി അവിടെ ഇരുത്തി ഇരിക്കുകയാണ്. അതിന്റെ പ്രശ്‌നമാണ് ഇന്ന് അനുഭവിക്കുന്നത്. അക്കാദമിയെ സ്വന്തന്ത്രമാക്കി വിടണം. മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗിക വശങ്ങള്‍ മുസ്ലിം ലീഗിനെ ബോധ്യപ്പെടുത്തും. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തില്‍ ഒരു പോറല്‍ പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് സീറ്റ് ചോദിക്കാന്‍ ലീഗിന് യോഗ്യത ഉണ്ടെന്ന് കെ മുരളീധരന്‍ എംപിയും ഇന്ന് പറഞ്ഞു. മുസ്ലിം ലീഗിന് മൂന്ന് സീറ്റ് കൊടുത്ത ചരിത്രവും ഉണ്ട്. മൂന്നാം സീറ്റ് ആവശ്യം ഹൈക്കമാന്റുമായി ആലോചിച്ചു ഉചിതമായി തീരുമാനിക്കും. മുസ്ലിം ലീഗുമായും ചര്‍ച്ച നടത്തും. യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ഭംഗിയായി പൂര്‍ത്തിയാക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. മുസ്ലിം ലീഗുമായി പ്രശങ്ങള്‍ ഒന്നും ഇല്ല. എല്ലാ കാലത്തും സ്‌നേഹത്തിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാവില്ല. സിറ്റിംഗ് എം പി മാര്‍ മത്സരിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍.അയോധ്യയിലെ രാമക്ഷേത്രവും – തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ജനുവരി 24ന് വയനാട് പുല്‍പ്പറ്റയിലാണ് തങ്ങള്‍ പ്രസംഗിച്ചത് . രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി തങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതില്‍ നിന്ന് പുറകോട്ട് പോകാനാവില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉള്ള നിര്‍മ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. അത് കര്‍സേവകര്‍ നടത്തുന്നതാണ്. തകര്‍ത്തതും അവരാണെന്ന് നമുക്കറിയാം. അതില്‍ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.