Thursday, May 2, 2024
keralaNews

മുണ്ടക്കയത്ത് ചെറുപ്പക്കാരുടെ കൂട്ടായ്മ ഒരു ‘ടയറില്‍’ രക്ഷിച്ചത് 20 കുടുംബങ്ങളെ

ഉരുള്‍പ്പൊട്ടല്‍ ഏറെ നശം വിതച്ച മേഖലയാണ് കോട്ടയത്തെ മുണ്ടക്കയം. പ്രതീക്ഷിക്കാതെ നാടാകെ പ്രളയം മുക്കിയപ്പോള്‍ മുണ്ടക്കയത്ത് നാട്ടുകാര്‍ക്ക് രക്ഷകരായത് പുത്തന്‍ചന്തയിലെ ഒരു കൂട്ടായ്മയാണ്. 20 ഓളം കുടുംബങ്ങളെയാണ് ചെറുപ്പക്കാരുടെ കൂട്ടായ്മ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഒരു ടയര്‍ ട്യൂബിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ രക്ഷാ പ്രവര്‍ത്തനം. ഈ ചെറുപ്പക്കാരുടെ സമയോജിതമായ ഇടപെടലാണ് രക്ഷാദൗത്യത്തില്‍ നിര്‍ണ്ണായകമായതി മുണ്ടക്കയത്ത് വലിയ ദുരന്തം ഒഴിവാക്കിയത്.

ടയറില്‍ രക്ഷാപ്രവര്‍ത്തനം എന്ന ആശയം ഷെമീര്‍ എന്ന ചെറുപ്പക്കാരന്റെ തലയിലായിരുന്നു ആദ്യം മിന്നിയത്. വെള്ളം കയറിയ ഇടത്ത് ഒരു വീടിന് മുകളില്‍ രണ്ട് വയോധികരും കുട്ടികളും കുടുങ്ങിയെന്ന ആദ്യ വിവരം ലഭിച്ചപ്പോഴാണ് ടയറില്‍ രക്ഷാപ്രവര്‍ത്തനം എന്ന ആശയം ഉണ്ടായതെന്ന് ഷെമീര്‍ പറയുന്നു. ആ സമയത്ത് ആറ്റില്‍ വലയിടാന്‍ കൊണ്ടുപോകുന്ന ടയര്‍ ട്യൂബായിരുന്നു സമീപത്ത് ഉണ്ടായിരുന്നത്. മറ്റൊരു രക്ഷയുമില്ലാത്ത സ്ഥിതിക്ക് ടയര്‍ ട്യൂബിലെങ്കിലും കയറ്റി ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന് നോക്കുകയായിരുന്നു. ടയറിന് മുകളില്‍ ചാക്ക് കെട്ടി അതില്‍ ആളുകളെ ഇരുത്തിയ ശേഷം കയറ് കെട്ടി, കയറിന്റെ മറു വശം ശരീരത്തില്‍ ചേര്‍ത്ത് കെട്ടി നീന്തി റോഡിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ഷെമീര്‍ വിശദീകരിച്ചു. ഒപ്പം മറ്റുള്ളവരും ചേര്‍ന്നപ്പോള്‍ ഇരുപതോളം കുടുംബങ്ങളെ ആ രീതിയില്‍ തന്നെ രക്ഷപ്പെടുത്താന്‍ സാധിച്ചെന്നും ഷെമീര്‍ പറഞ്ഞു. കണ്ണടച്ച് തുറക്കും മുന്നേ വീടിന് മുകളില്‍ വരെ വെള്ളം കയറിയപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താല്‍ യാതൊരു പരിശീലനങ്ങളും ലഭിച്ചിട്ടില്ലാത്ത ഈ ചെറുപ്പക്കാര്‍ സ്വന്തം ജീവന്‍ പണയം വെച്ചാണ് ഈ നാട്ടുകാരുടെ രക്ഷകരായത്.