Wednesday, May 8, 2024
keralaNews

മുട്ടില്‍ മരംമുറി കേസ് : അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് മുട്ടില്‍ വില്ലേജില്‍ നിന്ന് മരം മുറിച്ച് കടത്തിയ കേസില്‍ മീനങ്ങാടി മേപ്പാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടന്ന് വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.                                                                            മിനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വീട്ടി മരത്തിന്റെ ഡിഎന്‍എ സര്‍ട്ടിഫിക്കറ്റും മരത്തിന്റെ പ്രായം നിര്‍ണ്ണയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇതിലാകും ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക.                                                  ബാക്കിയുള്ള കേസുകളില്‍ കേരള ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കേസില്‍ ഉള്‍പ്പെട്ട വീട്ടിമരത്തിന്റെ പ്രായ നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് വനം വകുപ്പില്‍ നിന്നുള്ള വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.                                                              എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനാണ് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് അഗസ്റ്റിന്‍ സഹോദരങ്ങള്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. നിലവില്‍ കുപ്പാടി ഡിപ്പോയില്‍ മരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.                                                     റോജി അഗസ്റ്റിന്‍, ആന്റോ ആഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികള്‍. ഇവരുടെ സഹായികളും ഭൂഉടമകളും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേര്‍ക്കെതിരായ കേസില്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയാണ് അന്വേഷണം നടത്തുന്നത്. മരമുറിക്കേസില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസില്‍ ഏഴ് കേസില്‍ ഇതിനകം കുറ്റപത്രം നല്‍കി കഴിഞ്ഞു. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടില്‍ മരംമുറിയിലാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കേണ്ടത്.