Friday, May 10, 2024
indiaNews

മന്ത്രവാദത്തിനിടെ അഞ്ച് വയസുകാരിയെ അച്ഛനമ്മമാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.

ദില്ലി: നാഗ്പൂരില്‍ മന്ത്രവാദത്തിനിടെ അഞ്ച് വയസുകാരിയെ അച്ഛനമ്മമാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. മകള്‍ക്ക് മേല്‍ ബാധകയറിയെന്ന സംശയത്തെതുടര്‍ന്നാണ് കൊലപാതകം. പ്രതികളെ അറസ്റ്റ് ചെയ്തു.യൂട്യൂബില്‍ പ്രാദേശിക വാര്‍ത്താചാനല്‍ നടത്തുന്ന സിദ്ധാര്‍ഥ് ചിംനെയും ഭാര്യയും ചേര്‍ന്നാണ് സ്വന്തം കുഞ്ഞിനെ തല്ലിക്കൊന്നത്. കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ അഞ്ചും പതിനാറും വയസുള്ള പെണ്‍മക്കള്‍ക്കൊപ്പം കുടുംബം തകല്‍ഘട്ടിലെ ദര്‍ഗയില്‍ പോയിരുന്നു. അന്നുമുതല്‍ മകളുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായെന്ന് പ്രതികള്‍ കരുതി. ഇത് ബാധ കയറിയതാണെന്ന് ഉറപ്പിച്ചാണ് മന്ത്രവാദത്തിനൊരുങ്ങിയത്.

ദുര്‍മന്ത്രവാദം നടത്തുന്നത് പ്രതികള്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. അടിയേറ്റ് പേടിച്ച് കരയുന്ന കുട്ടിയെ കാണാം. ഭയന്ന് വിറയ്ക്കുന്ന കുട്ടിയോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതും മറുപടി പറയാനാകാതെ കുട്ടി വിഷമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയുടെ അമ്മായിയും മന്ത്രവാദത്തില്‍ ഒപ്പം കൂടി മര്‍ദ്ദിച്ചു.ബോധരഹിതയായി വീണ കുട്ടിയ പ്രതികള്‍ ആദ്യം ദര്‍ഗയിലേക്കും പിന്നീട് ആശുപത്രിയിലുമെത്തിച്ചു. മരിച്ചെന്ന് തോന്നിയതോടെ ആശുപത്രിയില്‍ നിന്ന് പ്രതികള്‍ മുങ്ങി. നേരത്തെ തന്നെ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇവര്‍ വന്ന വാഹനത്തിന്റെ ചിത്രങ്ങളെടുത്തിരുന്നു. അങ്ങനെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരുടെ വീട്ടിലെത്തി മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.