Thursday, May 2, 2024
indiakeralaNews

പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന് വീരമൃത്യു

ദില്ലി: പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരില്‍ മലയാളി സൈനികനും. എച്ച്. വൈശാഖ് എന്ന സൈനികനാണ് വീരമൃത്യു മരിച്ചത്. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ്. ഇന്ന് ഉച്ചയോടെയാണ് പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചെന്ന് സൈന്യം അറിയിച്ചത്.പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.ജമ്മു കശ്മീരിലെ അനന്ത്‌നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. അനന്തനാഗിലും ബന്ദിപോറയില്‍ ഹാജിന്‍ പ്രദേശത്തും നടന്ന ഏറ്റുമുട്ടിലിലാണ് രണ്ട് ഭീകരെ വധിച്ചത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളില്‍ ഏഴ് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയത്. പൂഞ്ചില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പീര്‍പഞ്ചാള്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. വനമേഖല വഴി ഭീകരരര്‍ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്.ഏറ്റുമുട്ടലിനിടെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സുബേദാര്‍ ജസ്വീന്തര്‍ സിംഗ്, വൈശാഖ് എച്ച്, സരാജ് സിംഗ്, ഗജ്ജന്‍ സിംഗ്, മന്ദീപ് സിംഗ് എന്നിവര്‍ വീരമൃത്യു വരിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഈ മേഖല പൂര്‍ണ്ണമായി സൈന്യം വളഞ്ഞിരിക്കുകയാണ്.