Sunday, May 19, 2024
NewsObituaryworld

പാക്കിസ്ഥാനിലെ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു

പെഷവാര്‍: പെഷാവറില്‍ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.                          സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. പാകിസ്ഥാനിലെ ഖിസ ക്വനി ബസാര്‍ മേഖലയിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി പള്ളിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയും പള്ളിക്ക് പുറത്ത് കാവല്‍ നിന്ന പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി പെഷവാര്‍ ക്യാപിറ്റല്‍ സിറ്റി പൊലീസ് ഓഫീസര്‍ ഇജാസ് അഹ്സന്‍ പറഞ്ഞു. വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള    പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പായാണ് ആക്രണം നടന്നത്. അക്രമി പള്ളിയിലേക്ക് ഓടിക്കയറി ആദ്യം വെടിയുതിര്‍ത്തു. പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസമാണ് ആക്രമണം നടന്നത്. സ്‌ഫോടനം നടന്നതിന് 187 കിലോമീറ്റര്‍ ദൂരത്താണ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നിട്ടുണ്ട്.