Tuesday, May 14, 2024
keralaNewsObituary

പറവൂരിലെ വീട്ടില്‍ ഇന്നലെ വെന്തുമരിച്ച യുവതിയെ തിരിച്ചറിഞ്ഞു

പറവൂര്‍: പറവൂരില്‍ മരിച്ചത് വീട്ടിലെ മൂത്ത പെണ്‍കുട്ടിയായ വിസ്മയ ആണെന്ന് പോലീസ്. ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തും. വിസ്മയയുടെ സഹോദരി ജിത്തുവിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി. പ്രണയം എതിര്‍ത്തതിന് ജിത്തു വിസ്മയയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് നിഗമനം. പറവൂര്‍ പെരുവാരം 11ാം വാര്‍ഡ് പനോരമ നഗറില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ മക്കളാണ് വിസ്മയയും ജിത്തുവും.

സംഭവസമയം ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് വീട്ടില്‍ തീപിടുത്തമുണ്ടായത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് സംഭവം അധികൃതരെ അറിയിച്ചത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാണ് കിടന്നിരുന്നത്. രണ്ട് മുറികള്‍ കത്തിപ്പോയിരുന്നു. ഇതിലൊന്നിലാണ് വിസ്മയയുടെ മൃതദേഹവും ഉണ്ടായിരുന്നത്. മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണ പാട് ഉണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണയുടെ ഗന്ധവും മുറിയില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി പരിശോധന നടത്തി. വിസ്മയയുടെ മൊബൈല്‍ ഫോണും വീട്ടില്‍ നിന്ന് കാണാതായിട്ടുണ്ട്.