Sunday, May 19, 2024
keralaNews

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കം ഉള്ളവരുടെ എണ്ണം 251 ആയി

ഇന്ന് ജില്ല കലക്ടര്‍ ഇറക്കിയ സര്‍ക്കുലറിലാണ് സമ്പര്‍ക്ക സംഖ്യ ഉയര്‍ന്നതായി രേഖപ്പെടുത്തിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് പരിശോധന തുടരുകയാണ്. കോഴിക്കോട് മൂന്നാം ഘട്ട നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുമായി സമ്പര്‍ക്കം കഴിഞ്ഞ ദിവസം 188 ആയിരുന്നു. ഹൈ റിസ്‌ക്ക് 20 ഉം. ഇന്ന് ജില്ലാ കലക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ സമ്പര്‍ക്ക സഖ്യ 251 ആയി ഉയര്‍ന്നു. ഹൈ റിസ്‌ക്ക് 32 ആയി. 8 പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. 32 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ നിപ്പ വാര്‍ഡിലാണ് ഉള്ളത്. കുട്ടിയുമായി പോയ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരാണ് സമ്പര്‍ക്ക പട്ടികയില്‍ ഭൂരിഭാഗവും.

പനി ലക്ഷണമുള്ള 8 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിട്ടുള്ളത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രഞ്ജര്‍ ഉപകരണങ്ങളുമായി എത്തിയ ശേഷം സ്രവ പരിശോധന ശേഷം കോഴിക്കോട് തന്നെ നടത്താനാകുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.കെ ബേബിയുടെ നേതൃത്വത്തില്‍ മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്തു നിന്നും മൃഗങ്ങളുടെ രക്ത സാമ്പിളുകള്‍ എടുത്തു. വവ്വാലുകളുകളുടെ സ്രവ പരിശോധനയും നടത്തേണ്ടി വരുമെന്ന് ഡോ.കെ.കെ ബേബി പറഞ്ഞു.