Saturday, April 27, 2024
EntertainmentkeralaNews

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

ചെന്നൈ: നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയില്‍ മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍. അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുക ആയിരുന്ന സംഘത്തെ ചെന്നൈ ക്രൈംബ്രാഞ്ച് ആണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് ഒളിവിടം ഒരുക്കാന്‍ ഒത്താശ ചെയ്തത്.പവര്‍ ഓഫ് അറ്റോണിയുടെ മറവില്‍ സ്വത്ത് തട്ടിയെന്നായിരുന്നു ഗൗതമിയുടെ പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പന്‍ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നുമാണ് പരാതി.

നവംബര്‍ 11ന് ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കായിരുന്നു പരാതി. ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും വധഭീഷണി നേരിടുകയാണെന്നും ഗൗതമി പരാതിയില്‍ പറഞ്ഞിരുന്നു.

46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് പറഞ്ഞ് അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും തന്നെ സമീപിക്കുകയായിരുന്നു. വിശ്വസനീയതയോടെ പെരുമാറിയത് കൊണ്ട് അവര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു. എന്നാല്‍ വ്യാജ രേഖകളും തന്റെ ഒപ്പും ഉപയോഗിച്ച് അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തിരിക്കുകയാണ് ചെയ്തതെന്നും ഗൗതമി ആരോപിച്ചിരുന്നു. ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം നാല് തട്ടിപ്പുകളാണ് നടന്നത്.